സുരേന്ദ്രനും മുരളീധരനുമെതിരെ നിലപാട് കടുപ്പിച്ച് ഒരു വിഭാഗം; ബിജെപിയിലും നേതൃമാറ്റത്തിന് പടയൊരുക്കം
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്രെയും ഏകാധിപത്യ നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ തന്നെ ബിജെപി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പ് വഴക്കുകൾ സജീവമായിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്രെയും ഏകാധിപത്യ നീക്കങ്ങളാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായതെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇതോടെ നേതൃമാറ്റമെന്ന ബദലാണ് ഇവർ മുന്നോട്ട് വെക്കുന്നതും.

പ്രധാന ആരോപണങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി പോലുമില്ലാതെയാണ് ബിജെപി പോരാട്ടത്തിനിറങ്ങിയത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മിറ്റിയെ നോക്കുകുത്തിയാക്കി. ഫിനാൻസ് കമ്മിറ്റി രൂപീകരിക്കാതെ ഫണ്ട് വിനിയോഗം സംസ്ഥാന പ്രസിഡന്റിലേക്ക് മാത്രം ചുരുങ്ങി. സ്ഥാനാർഥി നിർണയത്തിനായ തയ്യാറാക്കിയ പട്ടിക വെട്ടിയ സുരേന്ദ്രനും മുരളീധരനും തങ്ങളുടെ ഇഷ്ടക്കാരെയും ഗ്രൂപ്പുകാരെയും ഉൾപ്പെടുത്തിയെന്നും ആരോപണമുണ്ട്.

നിർദേശങ്ങൾ പാടെ അവഗണിച്ചു
വിജയസാധ്യതയുള്ള പത്തു മണ്ഡലങ്ങളിലേക്ക് സംഘാടകരെയും സംയോജകന്മാരെയും മുഴുവന്‍ സമയ പ്രവര്‍ത്തകരെയും നല്‍കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളുടെ നിര്‍ദേശം നേതൃത്വം തള്ളിയെന്നാണ് മറ്റൊരു ആക്ഷേപം. മുതിർന്ന നേതാക്കളുടെ നിർദേശങ്ങൾ പൂർണമായും അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം പ്രത്യേകിച്ച് പ്രസിഡന്റ് കെ സുരേന്ദ്രൻ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

SM 3
തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും നേതൃമാറ്റം വേണമെന്നാണ് ഒരു വിഭാഗം നേതാക്കളും പാർട്ടി പ്രവർത്തകരും ആവശ്യപ്പെടുന്നത്. ശക്തമായ സംഘടന സംവിധാനം താഴേതട്ട് മുതൽ രൂപപ്പെടണമെന്നും ഇതിന് സംസ്ഥാന നേതൃത്വത്തിലടക്കം മാറ്റങ്ങൾ വേണം. ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതിനൊപ്പം തന്നെ ആര്‍എസ്എസിന്റെ പിന്തുണ നേടാനുമാണ് വിരുദ്ധ ഗ്രൂപ്പുകളുടെ നീക്കം.

ആർഎസ്എസ് നിലപാട്
തിരഞ്ഞെടുപ്പ് തോൽവിയിൽ ആർഎസ്എസും അതൃപ്തരാണ്. അതിനിടയിൽ കൊടകര കുഴൽപ്പണ കേസും ആർഎസ്എസ് ആശങ്കയോടെ നോക്കികണുന്നു. കേരളത്തിലെ ബിജെപി പ്രവർത്തനങ്ങളിലെ പോരായ്മകൾ ആർഎസ്എസ് കേന്ദ്ര നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. വോട്ടുകൾ ഏകീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും ഘടകകക്ഷികളെയും സംഘപരിവാർ പോഷക സംഘടനകളെയും ഒപ്പം നിർത്തുന്നതിലും വീഴ്ച സംഭവിച്ചുവെന്നും ആർഎസ്എസ് വിലയിരുത്തുന്നു. കോവിഡ് ശമനത്തോട് കേന്ദ്ര ഇടപ്പെടൽ ഉണ്ടാകണമെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നു.

കെ സുരേന്ദ്രന്റെ രാജി
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വം തൽക്കാലം അദ്ദേഹത്തോട് തുടരാൻ നിർദേശിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വം മാറാതെ ജില്ലാതലം മുതൽ താഴോട്ടുള്ള പുനഃസംഘടനയാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം കൂടുതൽ ഇടപ്പെടൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും.

പുനഃസംഘടനാ നിർദേശങ്ങൾ പരിഗണനയിൽ
ആറുമാസം മുമ്പ് കേന്ദ്രനേതൃത്വം നൽകിയ പുനഃസംഘടനാ നിർദേശങ്ങൾ ഇപ്പോഴത്തെ തിരിച്ചടിയുടെ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം വീണ്ടും സജീവമാക്കുകയാണ്. ഒരുജില്ലയിൽ ഒന്നിലധികം ജില്ലാ കമ്മിറ്റികൾ രൂപീകരിക്കും. അത്രതന്നെ ജില്ലാ പ്രസിഡന്റുമാരുമുണ്ടാവും. കോർപ്പറേഷനുള്ള ജില്ലയിൽ നഗരസഭാ പരിധിയിൽ ഒരു ജില്ലാ കമ്മിറ്റിയും ഗ്രാമത്തിനായി മറ്റൊരു ജില്ലാ കമ്മിറ്റിയും എന്നതാണ് ആശയം.












Click it and Unblock the Notifications