'കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറി'; ധനമന്ത്രി കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണ്. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം, തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന, പലിശ സബ്‌സിഡി നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം തുറമുഖം മെയ് മാസത്തിൽ തുറക്കും.
ഏതാണ്ട് 20 വർഷത്തോളം വൈകിയാണ് തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതെന്ന ബോധ്യമുണ്ട്. അതിനാൽ ഇനിയും വൈകാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ വിദഗ്‌ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞത്തിന്റെ കാര്യത്തിൽ സർക്കാരിന് വൻ പ്രതീക്ഷയാണ് ഉള്ളതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രത്തിന്റെ കടുത്ത അവഗണന അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുകയാണ്. പ്ലാൻ ബി ആലോചിക്കുകയാണ്. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
കേന്ദ്രം അവഗണിക്കുന്നുവെന്ന് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. ഇത് സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇത് പാര്‍ലമെന്റിൽ ഉന്നയിക്കുമെന്ന് അവര്‍ പറയുന്നു. സര്‍ക്കാരിനൊപ്പം അല്ലെങ്കിലും സ്വന്തം നിലയ്ക്ക് എങ്കിലും സമരത്തിന് പ്രതിപക്ഷം തയ്യാറാകണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications