വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പ്, എറണാകുളത്ത് ടിജെ വിനോദ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രാഥമിക ധാരണയായി!
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായതായി റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍, എഐസിസി ജറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് 5 മണ്ഡലങ്ങളിലേക്കുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രാഥമിക ധാരണയായിരിക്കുന്നത് എന്നാണ് സൂചന.
സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം തന്നെ ഉണ്ടായേക്കും. നാളെ കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗവും യുഡിഎഫ് യോഗവും ചേരുന്നുണ്ട്. അതിന് ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുക.
വട്ടിയൂര്‍ക്കാവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ് സ്ഥാനാര്‍ത്ഥിയായേക്കും. പിസി വിഷ്ണുനാഥ്, പത്മജ വേണുഗോപാല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നുവെങ്കിലും കെ മുരളീധരന്റെ പിന്തുണ അടക്കമുളള കാര്യങ്ങള്‍ പീതാംബരക്കുറുപ്പിന് തുണയായി. അരൂര്‍, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ ഐ, എ ഗ്രൂപ്പുകള്‍ വെച്ച് മാറുന്ന കാര്യത്തില്‍ ധാരണയായില്ല.
കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ എറണാകുളത്ത് ടിജെ വിനോദ് സ്ഥാനാര്‍ത്ഥിയായേക്കും. സീറ്റിന് വേണ്ടിയുളള കെവി തോമസിന്റെ ശ്രമങ്ങളെ മറികടന്നാണ് വിനോദിന് നറുക്ക് വീണിരിക്കുന്നത്. അരൂരില്‍ ഷാനി മോള്‍ ഉസ്മാന് തന്നെയാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് ഷാനിമോള്‍ക്ക് തുണ. കോന്നിയില്‍ റോബിന്‍ പീറ്റര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. അടൂര്‍ പ്രകാശ് തന്നെയാണ് ഇവിടേക്ക് റോബിന്‍ പീറ്ററെ നിര്‍ദേശിച്ചത്.