ഉജ്ജ്വല തുടക്കവുമായി മേയർ ബ്രോ വികെ പ്രശാന്ത്, വട്ടിയൂർക്കാവിനെ ഇളക്കി മറിച്ച് എൽഡിഎഫ് റോഡ് ഷോ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ ഇതുവരെ സ്ഥാനാര്‍ത്ഥിയായിട്ടില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു ചുവട് മുന്നിലെത്തിയ എല്‍ഡിഎഫ് മണ്ഡലത്തില്‍ പ്രചാരണത്തിന് ഉജ്ജ്വലമായ തുടക്കമിട്ടു കഴിഞ്ഞു. വമ്പന്‍ റോഡ് ഷോ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സംഘടിപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് വരവറിയിച്ചിരിക്കുന്നത്.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ കോര്‍പ്പറേഷന്‍ മേയറും ഏറെ ജനപ്രിയനുമായ വികെ പ്രശാന്തിനെ ഇറക്കിയതിലൂടെ വിജയം മാത്രമാണ് സിപിഎം ലക്ഷ്യമിടുന്നത് എന്നതുറപ്പാണ്. പ്രളയ കാലത്ത് മലബാറിനെ കൈ മെയ് മറന്ന് സഹായിക്കാന്‍ തലസ്ഥാനത്തിന് നേതൃത്വം കൊടുത്ത പ്രശാന്തിന് വന്‍ ജനപിന്തുണയാണുളളത്.

മേയര്‍ ബ്രോയുടെ സ്വീകാര്യത മണ്ഡലത്തില്‍ വോട്ടാകും എന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്. പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം ഇടത് പക്ഷത്തിന് അനുകൂലമായ മണ്ഡലമല്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ആണ് വട്ടിയൂര്‍ക്കാവില്‍ ജയിച്ചത്. എല്‍ഡിഎഫ് ബിജെപി പിറകില്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെടുകയായിരുന്നു.
2011ലെ മണ്ഡല പുനര്‍ നിര്‍ണയത്തിന് മുന്‍പ് എല്‍ഡിഎഫ് കോട്ടയായിരുന്നു തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം. എന്നാല്‍ മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ വട്ടിയൂര്‍ക്കാവ് ഉണ്ടായതോടെ ഈ സീറ്റ് ഇടത് പക്ഷത്തിന് നഷ്ടപ്പെട്ടു. 2011ലും 16ലും വട്ടിയൂര്‍ക്കാവ് മുരളീധരനൊപ്പം നിന്നു. മേയര്‍ ബ്രോയെ കളത്തിലിറക്കിയതിലൂടെ മണ്ഡലം തിരിച്ച് പിടിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.
പിന്തുണ അഭ്യർത്ഥിച്ച് കൊണ്ടുളള വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പ്രിയമുള്ളവരെ, വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ് . അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണൻ അല്പം മുൻപ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ നല്കിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്. അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ..''












Click it and Unblock the Notifications