'വാക്‌സിന്‍ രണ്ടാം ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ല'; ; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമവും രോഗവ്യാപനവും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി. ആദ്യത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് വൈകിപ്പോകുമോയെന്ന ആശങ്ക വേണ്ടെന്നും സംസ്ഥാനത്ത് ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയിട്ടുള്ളത് കോവിഷീല്‍ഡ് വാക്‌സിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ പന്ത്രണണ്ട് ആഴ്ച വരെ വൈകുന്നതില്‍ പ്രശ്നങ്ങളില്ലെന്നും അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് കുടുതൽ ഫലപ്രദമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയുടെ വിലക്ക്: രാജ്യത്ത് പുതിയ നിർദ്ദേശങ്ങള്‍
"ആദ്യത്തെ ഡോസ് വാക്‌സിനെടുത്തവര്‍ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കില്‍ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്‌സിനേഷന്‍ സെന്ററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ല. കേരളത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും നല്‍കിയിട്ടുള്ളത് കോവിഷീല്‍ഡ് വാക്‌സിനാണ്. ആ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതില്‍ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ടതില്ല.
മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്." എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് രോഗവ്യാപനം എക്കാലത്തെയും ഉയർന്ന തോതിലേക്ക് എത്തുകയും കേന്ദ്രസർക്കാർ വാക്സിൻ നയം പരിഷ്കരിക്കുകയും ചെയ്തതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാക്സിൻ കണ്ടെത്താനുള്ള ശ്രമം നടത്തണമെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് വാക്സിൻ ക്ഷാമം സംബന്ധിച്ച് ജനങ്ങള്‍ക്കിടയിൽ ആശങ്ക രൂക്ഷമായത്. എന്നാൽ കേരളത്തിൽ വാക്സിൻ സൌജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിരുന്നു.
കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയിൽ ആശങ്ക സൃഷ്ടിച്ചത്. ഇതോടെയാണ് ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടുള്ള നിർദേശങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുള്ളത്. 'ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍' എന്ന ഈ പ്രതിഭാസം കോവിഡ് വാക്‌സിനുകളുടെ കാര്യത്തില്‍ മാത്രമുള്ളതല്ലെന്നും വാക്‌സിനെടുത്താലും അപൂര്‍വം ചിലര്‍ക്ക് രോഗം വരാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വാക്‌സിനുകള്‍ രോഗം വരാനുള്ള സാധ്യത 70 മുതല്‍ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാന്‍ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
വാക്സിൻ സ്വീകരിക്കുന്നത് കൊവിഡ് ബാധിച്ച് മരണം സംഭവിക്കാനുള്ള സാധ്യത ഏറെക്കുറെ പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. വാക്‌സിൻ സ്വീകരിച്ച ഒരാള്‍ക്ക് കോവിഡ് ബാധിച്ചാലും വാക്‌സിൻ സ്വീകരിക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കുമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ നടന്ന കോവിഡ് വാക്‌സിനേഷനെക്കുറിച്ച് ഐസിഎംആര്‍ പുറത്തുവിട്ട വിവരങ്ങളും ഇത് ശരിവെക്കുന്നതാണ്. വാക്സിൻ സ്വീകരിച്ചവർക്ക് 10,000ല്‍ 4 പേര്‍ക്ക് എന്ന നിരക്കില്‍ മാത്രമാണ് ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണ് എന്നാണ് തിരിച്ചറിയേണ്ടത്.