അയോധ്യ വിധി; സുപ്രീംകോടതി വിധി അംഗീകരക്കാൻ എല്ലാവരും തയ്യാറാവണമെന്ന് കേരള മുഖ്യമന്ത്രി!
തിരുവനന്തപുരം: അയോധ്യ തർക്കഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായ അന്തിമ വിധി അംഗീകരിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ കേരളം വിവേകത്തോടെയാണ് പ്രതികരിച്ചത്. അതേ രീതിയിൽ തന്നെ പുതിയ വിധിയോടും പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാവണം. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിധിയുടെ വിശദാശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരണം ആകാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീംകോടതി അന്തിമ തീർപ്പ് കൽപ്പിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കോടതി അന്തിമ വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അയോധ്യ ഹിന്ദു ദൈവമായ രാമന്‍റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിനെ അടിസ്ഥാനമാക്കി തര്‍ക്കഭൂമി കേസില്‍ വിധി പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.ബാബ്റി മസ്ജിദ് കാലങ്ങളായി മുസ്ലീം ആരാധനാലയമായിരുന്നുവെന്ന വാദത്തേയും കോടതി അംഗീകരിച്ചില്ല. ഈ രീതിയില്‍ അയോധ്യയിലെ തർക്കഭൂമിയിൽ ഒരു സംഘടനയ്ക്കും അവകാശമില്ല എന്ന് വിധിച്ച കോടതി എന്നാൽ നൂറ്റാണ്ടുകളായി അവിടെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നുവെന്ന വസ്തുത അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications