പാര്‍ട്ടി വിടുമെന്ന് ജോസഫ് വിഭാഗത്തിലെ വിമതര്‍: ഒടുവില്‍ രാജിക്ക് തയ്യാറായി മോന്‍സ് ജോസഫ്
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വലിയ അതൃപ്തിയാണ് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പടേയുള്ള നേതാക്കള്‍ വിട്ട് നിന്നതോടെ ഈ അതൃപ്തി മറനീക്കി പുറത്ത് വരികയും ചെയ്തു.
ഫ്രാന്‍സിസ് ജോര്‍ജിന് പുറമെ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ നേതാക്കളും വിട്ടു നിന്നു. പാര്‍ട്ടി ഭാരവാഹി പട്ടികയില്‍ വലിയ അതൃപ്തി രേഖപ്പെടുത്തിയ നേതാക്കളാണ് മൂവരും. മോന്‍സ് ജോസഫിനും ജോയി എബ്രഹാമിനും അമിത പ്രാധാന്യം നല്‍കുന്നുവെന്നതാണ് വിമത നേതാക്കളുടെ ആരോപണം.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിസി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസില്‍ ലയിച്ചതിന്‍റെ ഭാഗമായിട്ടായിരുന്നു ജോസഫ് വിഭാഗത്തില്‍ പുനസംഘടന നടത്തിയത്. പിജെ ജോസഫ് ചെയര്‍മാനായപ്പോള്‍ പിസി തോമസിനെ വര്‍ക്കിങ് ചെയര്‍മാനായും തിരഞ്ഞടുത്തു. മോന്‍സ് ജോസഫ്- എക്സിക്യൂട്ടീവ് ചെയര്‍മാനായപ്പോള്‍ സെക്രട്ടറി ജനറല്‍ പദവിയായിരുന്നു ജോയ് എബ്രഹാമിന് നല്‍കിയത്.

ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ പദവിയും നല്‍കി. സീനിയര്‍ നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ തഴഞ്ഞ് ആ പദവിയിലേക്ക് മോന്‍സ് ജോസഫിനെ കൊണ്ട് വരികയും ചെയ്തു. ഇതാണ് അതൃപ്തി ശക്തമാക്കിയത്.

എക്സിക്യൂട്ടീവ് ചെയര്‍മാന് താഴെയുള്ള ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് വിസമ്മതിച്ചു. ചില നേതാക്കള്‍ സ്ഥാനമാനങ്ങള്‍ കയ്യടക്കിയപ്പോള്‍ തങ്ങളെ കയ്യൊഴിഞ്ഞുവെന്നാണ് വിമത നേതാക്കളുടെ ആക്ഷേപം. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിജെ ജോസഫിന്‍റെ വീട്ടില്‍ അനുനയ യോഗം വിളിച്ചെങ്കിലും വിജയിച്ചില്ല.

പി സി തോമസ്, മോൻസ് ജോസഫ്, ജോയ് എബ്രഹാം, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, ടി യു കുരുവിള, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. സംഘടനാ തെരഞ്ഞെടുപ്പ് വാർഡുതലം മുതൽ സംസ്ഥാന കമ്മിറ്റിവരെ നടത്തണമെന്ന് ഫ്രാൻസിസ് ജോർജ് വിഭാഗം പി ജെ ജോസഫിനെ നേരിൽകണ്ട് അറിയിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ നിന്നും നേതാക്കള്‍ വിട്ടു നിന്നത്. ഫ്രാന്‍സിസ് ജോര്‍ജ് വാക്സിനെടുത്തതിനെ തുടര്‍ന്ന പനി ഉള്ളതിനാലും ജോണി നെല്ലൂര്‍ നേരത്തെ തീരുമാനിച്ച മറ്റൊരു യോഗത്തില്‍ പങ്കെടുക്കാനുള്ളതിനാലുമാണ് വരാതിരുന്നതെന്നാണ് പിജെ ജോസഫ് വിശദീകരിക്കുന്നത്.

ഇതിനെല്ലാം ഒടുവിലാണ് ഒത്തുതീർപ്പിനായി വിട്ടു വീഴ്ച ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ പദവിയാണ് പ്രശ്നമെങ്കിൽ അതു വിട്ടു നൽകാം. പിളർപ്പിലും പ്രതിസന്ധിയിലും പി.ജെ. ജോസഫിനൊപ്പം നിന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പരിഹാരം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി ചില നേതാക്കള്‍ മുഴക്കിയതോടെയാണ് മോന്‍സ് ജോസഫ് വിട്ട് വീഴ്ചയ്ക്ക് തയ്യാറായതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ മോന്‍സ് ജോസഫ് രാജി സന്നദ്ധത അറിയിച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം. പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications