ബിജെപിയില്‍ 'തലകള്‍' ഉരുളും... ചരിത്രത്തിലില്ലാത്ത തിരിച്ചടി; പിടിച്ചുനിൽക്കാൻ കേന്ദ്രത്തിലെ 'പിടി' മതിയാവില്ല
തിരുവനന്തപുരം: ബിജെപിയെ സംബന്ധിച്ച് വിവാദങ്ങളുടെ ഒരു പെരുമഴക്കാലം ആയിരുന്നു കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷന്‍ ആയതിന് ശേഷമുള്ള കാലം. കേന്ദ്ര നേതൃത്വത്തിന്റെ സര്‍വ്വ പിന്തുണയും ലഭിച്ചിട്ടും കലുഷിതമല്ലാത്ത ഒരു ദിവസം പോലും കേരള ബിജെപിയില്‍ ഇക്കാലത്ത് ഉണ്ടായിട്ടില്ല.
ആളും അര്‍ത്ഥവും ദേശീയ നേതൃത്വം വേണ്ടുവോളം ഇറക്കിയിട്ടും കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ ആയില്ല എന്നത് മാത്രമല്ല, അവശേഷിച്ച ഒരു സീറ്റ് നഷ്ടമാവുകയും ചെയ്തു. പാര്‍ട്ടിയുടെ വോട്ട് വിഹിതവും കുത്തനെ ഇടിഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ സാധാരണ ഗതിയില്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുന്നവരുടെ തലയാണ് ഉരുളുകയെങ്കില്‍, ബിജെപിയില്‍ ഇത്തവണ അങ്ങനെ ആകണമെന്നില്ല കാര്യങ്ങള്‍. പരിശോധിക്കാം...

വീഴ്ച ഉണ്ട്
ഇത്തവണ തിരഞ്ഞെടുപ്പില്‍ വലിയ വീഴ്ച സംഭവിച്ചു എന്ന് ബിജെപി തന്നെ ഔദ്യോഗികമായി വിലയിരുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് പഠിക്കാന്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോര്‍ കമ്മിറ്റി പഠനത്തിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകും.

ഏകാധിപത്യം
കേരളത്തിലെ പാര്‍ട്ടിയില്‍ ഏകാധിപത്യമാണെന്ന വിമര്‍ശനം നാളുകളായി ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. ഒരുവേള, ഇത് പരസ്യമായി പ്രകടിപ്പിച്ചത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു. അതിന് മുമ്പ് മുരളീധരന്‍ പക്ഷം, കൃഷ്ണദാസ് പക്ഷം എന്നിങ്ങനെ രണ്ട് പക്ഷങ്ങളുണ്ടായിരുന്ന ബിജെപിയില്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയൊരു ഗ്രൂപ്പും ഉദയം ചെയ്തു.

മുന്നില്‍ നിന്ന് ശോഭ
പാര്‍ട്ടിയ്ക്കുള്ളിലെ ഏകാധിപത്യത്തെ ചെറുക്കാന്‍ മുന്നില്‍ നിന്ന് പൊരുതിയത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു. ശോഭയുടെ പരാതികള്‍ ഒടുവില്‍ കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന സാഹചര്യം വരെ എത്തിക്കുന്നതില്‍ അവര്‍ വിജയിച്ചു.

വെട്ടാനുള്ള നീക്കങ്ങള്‍
ശോഭ സുരേന്ദ്രനെ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോഴെല്ലാം, അതിനെ വെട്ടിനിരത്താനുള്ള ശ്രമം ഔദ്യോഗിക പക്ഷത്ത് നിന്ന് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനേയും മറികടന്ന് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്ന സാഹചര്യവും ബിജെപിയില്‍ ഉണ്ടായി.

തിരഞ്ഞെടുപ്പെത്തിയപ്പോള്‍ ഐക്യം
എന്തായാലും തിരഞ്ഞെടുപ്പ് ചൂടിലെത്തിയപ്പോഴേക്കും പരസ്യ പ്രതികരണങ്ങളും പരസ്യമായ തൊഴുത്തില്‍ക്കുത്തലുകളും അവസാനിപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചു. ശോഭ അടക്കമുള്ള എതിര്‍ഗ്രൂപ്പുകാര്‍ക്ക് വേണ്ടി പോലും സജീവമായി രംഗത്തുണ്ട് എന്ന പ്രതീതി സൃഷ്ടിക്കാന്‍ വി മുരളീധരനും കെ സുരേന്ദ്രനും സാധിക്കുകയും ചെയ്തു.

പൊതുസമ്മതരെ നിരത്തി
ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പൊതുസമ്മതരെ മത്സരിപ്പിച്ച് കളം പിടിക്കുക എന്ന തന്ത്രവും രംഗത്തിറക്കി. മെട്രോമാന്‍ ഇ ശ്രീധരന്‍, മുന്‍ ഡിജിപി തോമസ് ജേക്കബ് തുടങ്ങിയവരെ ഇത്തരത്തില്‍ രംഗത്തിറക്കിയതാണ്. സിനിമാ താരങ്ങളായ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനേയും വരെ മത്സരിപ്പിച്ചു.

മോദി മുതല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതലുള്ള ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിച്ച് കേരളം ഇളക്കിമറിച്ചു. ദേശീയ നേതാക്കള്‍ ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതും കണ്ടു. മറുനാടന്‍ നേതാക്കളുടെ തന്ത്രങ്ങള്‍ കേരളത്തിലും പരീക്ഷിച്ചു നോക്കി.

എന്നിട്ടും കൈവിട്ടു
ഇത്രയൊക്കെ ചെയ്തിട്ടും കേരളത്തില്‍ ബിജെപി നിലം തൊട്ടില്ല. നേമവും പാലക്കാടും ഒഴികെയുള്ള സ്ഥലങ്ങളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കാര്യമായ ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ ആയില്ല. രണ്ട് മണ്ഡലത്തില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്തും തോറ്റു. മഞ്ചേശ്വരത്ത് രണ്ടാമതെത്തിയെങ്കില്‍ കോന്നിയില്‍ ബഹുദൂരം പിന്നിലായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കഴക്കൂട്ടത്ത് കളി നടന്നു
കഴിഞ്ഞ തവണ വി മുരളീധരന്‍ 7,347 വോട്ടുകള്‍ക്ക് തോറ്റ കഴക്കൂട്ടത്ത് ഇത്തവണ ശോഭ സുരേന്ദ്രന്‍ പരാജയപ്പെട്ടത് 23,497 വോട്ടുകള്‍ക്കാണ്. വി മുരളീധരന്‍ അന്ന് 42,732 വോട്ടുകള്‍ നേടിയപ്പോള്‍ ശോഭ സുരേന്ദ്രന് കിട്ടിയത് 40,193 വോട്ടുകള്‍ മാത്രം. ശോഭയുടെ ഈ ദയനീയ പരാജയത്തിന് വി മുരളീധരനും കെ സുരേന്ദ്രനും മറുപടി പറയേണ്ടിവരും.

നടപടിയുണ്ടാകും
കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് രമ്യമായി മുന്നോട്ട് പോകാനുള്ള അന്ത്യശാസനം കെ സുരേന്ദ്രന് നേരത്തേ തന്നെ കേന്ദ്ര നേതൃത്വം നല്‍കിയതാണ്. തിരഞ്ഞെടുപ്പില്‍ തരക്കേടില്ലാത്ത നേട്ടമുണ്ടാക്കിയിരുന്നെങ്കില്‍ സുരേന്ദ്രന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരില്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല.

പിടിപാടിന്റെ ബലം
ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷുമായി വി മുരളീധരനുള്ള അടുപ്പമായിരുന്നു ഇത്രനാളും സംരക്ഷണം. എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ ആ സംരക്ഷണത്തിന്റെ വലയം സുരേന്ദ്രനേയോ മുരളീധരനേയോ തുണക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാണംകെട്ട പരാജയത്തിന് മേല്‍ കര്‍ശന നടപടികള്‍ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും.

ശോഭയും പിടിമുറുക്കും
പാര്‍ട്ടിയ്ക്ക് സംസ്ഥാനത്ത് ഇത്തരമൊരു ഗതിവന്നതിന് പിന്നില്‍ കെ സുരേന്ദ്രന്റേയും വി മുരളീധരന്റേയും താത്പര്യസംരക്ഷണ നടപടികളാണെന്ന ആരോപണം ഇനിയും ഉയരും. കഴക്കൂട്ടത്തെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ശോഭ സുരേന്ദ്രന്‍ തന്നെ ഇതിന് നേതൃത്വം നല്‍കിയേക്കും എന്നാണ് സൂചനകള്‍.












Click it and Unblock the Notifications