ആരോഗ്യമന്ത്രി ഫോണെടുത്തില്ല; പലവട്ടം വിളിച്ചു, പൊട്ടിത്തെറിച്ച് സതീശന്‍ എംഎല്‍എ, മന്ത്രി പറയുന്നത്..
കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി വിഡി സതീശന്‍ എംഎല്‍എ. ആരോഗ്യമന്ത്രി കെകെ ശൈലജയെ പലതവണ ഫോണില്‍ വിളിച്ചിട്ടും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. ഡിഎംഒയെ വിളിച്ചിട്ടും ഫോണെടുത്തില്ല. ഒരു കിറ്റ് മരുന്നുപോലും ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ചില്ലെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ സതീശന്റെ ആരോപണം നിഷേധിച്ച് മന്ത്രി ശൈലജ രംഗത്തെത്തി. താന്‍ വിളിച്ചിട്ട് സതീശന്‍ എംഎല്‍എയാണ് ഫോണെടുക്കാതിരുന്നതെന്ന് മന്ത്രി പറയുന്നു. പ്രളയദുരന്തത്തില്‍ നിന്ന് സംസ്ഥാനം കരകയറാന്‍ തുടങ്ങിയതോടെ ആരോപണ പ്രത്യാരോപണങ്ങളും തുടങ്ങിയിരിക്കുകയാണ്. വിവരങ്ങള്‍ ഇങ്ങനെ...
സംസ്ഥാനത്ത് മഴകുറയുന്നു....രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു.. കുട്ടനാട്ടില്‍ എല്ലാവരെയും ഒഴിപ്പിക്കും
പലവട്ടം മന്ത്രിയെ വിളിച്ചിട്ടും
പലവട്ടം ആരോഗ്യമന്ത്രിയെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നാണ് പറവൂര്‍ എംഎല്‍എയായ വിഡി സതീശന്റെ ആരോപണം. രണ്ടുദിവസം മന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. കിട്ടിയില്ല. മന്ത്രിയുടെ വസതിയിലേക്ക് വിളിച്ചു. മന്ത്രിയോട് തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടു. അതുണ്ടായില്ല. ഓഫീസില്‍ വിളിച്ചിട്ടും കാര്യമുണ്ടായില്ലെന്നും സതീശന്‍ പറഞ്ഞു.
ഒരാഴ്ചയായി... ഡിഎംഒ ഫോണെടുത്തില്ല
ഒരാഴ്ചയായി ഡിഎംഒയെ വിളിക്കുന്നു. ഫോണെടുക്കുന്നില്ല. വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചില്ല. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കില്‍ ആളുകളെ മാറ്റാന്‍ സാധിക്കുമായിരുന്നു. ശനിയാഴ്ച മുതലാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്. രണ്ടായിരത്തോളം പേരെ രക്ഷപ്പെടുത്തി. ഇനിയും ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സതീശന്‍ എംഎല്‍എ പറഞ്ഞു.
മന്ത്രിയോട് ദേഷ്യപ്പെട്ടു
ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറെ വിളിച്ചിരുന്നു. എല്ലാം തയ്യാറാണെന്നാണ് പറഞ്ഞത്. പക്ഷേ, പറവൂരിലേക്ക് ഒന്നും എത്തിയില്ല. ഒടുവില്‍ നിയന്ത്രണം വിട്ട് മന്ത്രിയോട് സംസാരിക്കേണ്ടിവന്നു. തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ വിളിച്ചത്. പത്ത് മെക്കല്‍ ടീമിനെ അയക്കുന്നുണ്ടെന്ന് അറിയിച്ചുവെന്നും സതീശന്‍ എംഎല്‍എ പറഞ്ഞു.
മന്ത്രി പറയുന്നത്
എന്നാല്‍ സതീശന്‍ എംഎല്‍എയുടെ ആരോപണം നിഷേധിച്ചു മന്ത്രി ശൈലജ രംഗത്തെത്തി. ഒരു കുറവും വരുത്താതെ പരിശ്രമിക്കുകയാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ എത്തിക്കുന്നുണ്ട്. മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് സതീശന്‍ പറയുന്നത് കണ്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സതീശന്‍ ഫോണെടുത്തില്ല
സതീശന്റെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ട ഉടനെ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ എംഎല്‍എ ഫോണെടുത്തില്ല. പിന്നീട് എംഎല്‍എ തന്നെ വിളിക്കുമ്പോള്‍ ചെങ്ങന്നൂരിലേക്കുള്ള യാത്രയിലായിരുന്നു. മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ശേഷം എംഎല്‍എയെ വിളിച്ചു. വളരെ രോഷാകുലനായിട്ടാണ് അദ്ദേഹം സംസാരിച്ചതെന്നും മന്ത്രി വിശദമാക്കി.
നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name
of
Donee:
CMDRF
Account
number
:
67319948232
Bank:
State
Bank
of
India
Branch:
City
branch,
Thiruvananthapuram
IFSC
Code:
SBIN0070028
Swift
Code:
SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.