ചെങ്ങന്നൂർ വൻ ദുരന്തത്തിലേക്ക്... സൈന്യം ഇറങ്ങിയില്ലെങ്കിൽ പതിനായിരങ്ങൾ മരിച്ചുവീഴുമെന്ന് എംഎൽഎ
ചെങ്ങന്നൂര്‍: കേരളം മഹാ പ്രളയത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം പ്രയത്‌നിച്ചിട്ടും ദുരിത ബാധിതരില്‍ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കും എത്താന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും ദുരന്തത്തില്‍ പെട്ടിരിക്കുന്നവരെ കണ്ടെത്താന്‍ പോലും രക്ഷാ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തില്‍ ആണ് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ തന്നെ വികാരവിക്ഷുബ്ധനായി രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് അമ്പതിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് എന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കും ചെങ്ങന്നൂരില്‍ സംഭവിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം നേരിട്ടിറങ്ങണം എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം, അടുത്ത ദിവസം പതിനായിരത്തിലധികം ശവശരീരം കാണേണ്ടി വരും എന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല എന്നതാണ് ചെങ്ങന്നൂര്‍ നേരിടുന്ന പ്രശ്‌നം. വള്ളങ്ങളും ചെറിയ ബോട്ടുകളും എത്തുവാന്‍ കഴിയുന്ന പ്രദേശങ്ങളല്ല മിക്കയിടങ്ങളും. മൂന്ന് ദിവസങ്ങളായി വെള്ളവും ഭക്ഷണവും ഇല്ലാതെ വലയുകയാണ് ജനങ്ങള്‍. അവശ്യമരുന്നുകളും എത്തിക്കുവാന്‍ സാധിക്കുന്നില്ല. ഇതിനിടെയാണ് നാല് പേരുടെ മരണ വാര്‍ത്തയും ചെങ്ങന്നൂരില്‍ നിന്ന് പുറത്ത് വരുന്നത്.