പ്രളയത്തില്‍ എത്തിയ ' അതിഥികള്‍'; വീട്ടില്‍ നിന്ന് കൊന്നത് 35 പാമ്പുകളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് വെള്ളം പതിയെ ഇറങ്ങിത്തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. വീട്ടിലെ ഒട്ടുമിക്ക സാധനങ്ങളും നശിച്ചു പോയെങ്കിലും ജീവന്‍തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ചിലര്‍. മറ്റുചിലര്‍ക്ക് അങ്ങനെയും ആശ്വസിക്കാന്‍ പറ്റുന്നില്ല. ഉറ്റവരില്‍ പലരേയും പ്രളയമെടുത്തിരിക്കുന്നു.
കൂത്തിയൊലിച്ചു വന്ന വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കൊണ്ട് പലവീടുകളും നിറഞ്ഞതിനാല്‍ അടുത്ത ദിവസങ്ങളിലൊന്നും കേറിതാമസിക്കാന്‍ കഴിയില്ലെങ്കിലും സന്നദ്ധപ്രവര്‍ത്തകരുടേയും തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളുടേയും സഹായത്തോടെ വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് ആളുകള്‍. പാമ്പുകള്‍ മുതല്‍ പലവിഷ ജന്തുക്കളും വീടുകളില്‍ കയറികൂടിയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് വീടുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തി നടക്കുന്നത്.
കയറിക്കൂടിയ അതിഥികള്‍
വെള്ളത്തോടൊപ്പം വീടുകളില്‍ കയറിക്കൂടിയ പാമ്പുകളെയാണ് വീട് വൃത്തിയാക്കാന്‍ വരുന്നവര്‍ പ്രധാനമായും പേടിക്കുന്നുത്. വീടുകളില്‍ മാത്രമല്ല ഇടവഴികളിലും റോഡുകളിലുമെല്ലാം നിരവധി പാമ്പുകള്‍ ഉണ്ട്. ഇതില്‍ അധികവും വിഷമില്ലാത്തവയാണെങ്കിലും ഉഗ്രവിഷമുള്ള അണലി, മൂര്‍ഖന്‍ എന്നിവയും ധാരാളമായുണ്ട്.
മൂന്ന് ദിവസത്തിനിടെ
മൂന്ന് ദിവസത്തിനിടെ പാമ്പ് കടിയേറ്റ് മാത്രം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്തിയില്‍ മാത്രം ചികിത്സ തേടിയെത്തിയത് 53 പേര്‍. ഭൂരിപക്ഷം പേരും ചികിത്സയ്ക്ക് എത്തിയത് അണലി കടിയേറ്റായിരുന്നു. ആശുപത്രിയില്‍ എത്തിയ എല്ലാവരുടെയും ജീവന്‍ സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ആശങ്ക
മൂന്ന് വര്‍ഷത്തേക്ക് നൂറ് പാമ്പുകടി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യം മാത്രം ഉണ്ടായിരുന്ന ആശുപത്രിയില്‍ മൂന്ന് ദിവസത്തെ കണക്ക് ഞെട്ടിക്കുന്നതാണെന്നും ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിക്കുമ്പോള്‍ ആണ് പ്രളയത്തില്‍ വന്നുകൂടി പാമ്പുകള്‍ എത്രത്തോളമായിരിക്കണം എന്ന ആശങ്ക വര്‍ധിക്കുന്നത്.
ആലുവ
വെള്ളപ്പൊക്കം ഇറങ്ങിയതിന് ശേഷം ആലുവ ദേശം കവലയില്‍ തിരിച്ചെത്തിയതായിരുന്നു ദീപ എന്ന വീട്ടമ്മ. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴായിരുന്നു ദീപ വഞ്ചിയില്‍ ക്യാംപിലേക്ക് പോയത്. ഭാര്‍ത്താവും രണ്ടുമക്കളും വേറെ ക്യാമ്പില്‍ ആയിരുന്നതിനാല്‍ ദിവസങ്ങളോളം അവരെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിന്റെ ആശങ്കയോടെയായിരുന്നു ദീപ ക്യാംപില്‍ കഴിച്ചു കൂട്ടിയത്.
നശിച്ചുപോയി
ഒടുവില്‍ ഭര്‍ത്താവും മക്കളും സുരക്ഷിതരാണെന്ന് അറിഞ്ഞതിലെ സന്തോഷവുമായി വീട്ടിലെത്തിയപ്പോള്‍ ഒരായുസ്സിന്റെ അധ്വാനം കൊണ്ട് വാങ്ങിയതെല്ലാം നശിച്ചുപോയിരിക്കുന്നതാണ് കണ്ടത്. വെള്ളമൊഴിഞ്ഞ വീട്ടില്‍ നിറയെ പാമ്പുകളെ കണ്ടതിന്റെ ഞെട്ടല്‍ വേറെയും.
35 പാമ്പുകളെ
വീടിനുള്ളില്‍ നിന്നുമാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നെന്ന് ദീപ പറയുന്നു. ചത്ത പാമ്പുകള്‍ വേറെയും കിടക്കുന്നു. അതിന് പുറമേ ദുര്‍ഗന്ധങ്ങലും മറ്റ് പ്രശ്‌നങ്ങളും ഉണ്ട്.
പ്രളയം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോള്‍ പല ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുരളി തുമ്മാരുകുടി വിശദമായി തന്നെ എഴുതിയിട്ടുണ്ട്.. അവ ഇങ്ങനെയാണ്.
കുട്ടികളെ കൊണ്ടുപോകരുത്
1. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ പരസ്പരം സഹായിക്കാൻ പറ്റുമല്ലോ (സ്വന്തം വീടിൻറെ നാശം കണ്ട് ഹൃദയസ്തംഭനം വരെ ഉണ്ടാകുന്നവരുണ്ട്).
2. ആദ്യമായി വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാൻ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങൾ ഉണ്ടെന്നോ പറയാൻ പറ്റില്ല, കുട്ടികൾക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. ഒഴിവാക്കണം.
3. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പു മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തുകയാണ്.
സൂക്ഷിക്കണം.
4. വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തിൽ ചെളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കിൽ തുറക്കാൻ പ്രയാസപ്പെടും.
5. മതിലിന്റെ നിർമ്മാണം മിക്കവാറും നല്ല ബലത്തിലല്ല. അതുകൊണ്ടു തന്നെ ഗേറ്റ് ശക്തമായി തള്ളി തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.
6. റോഡിലോ മുറ്റത്തോ ചെളിയിൽ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കിൽ ചെളിയുടെ നിരപ്പിന് മുകളിൽ ഉള്ള ചെരുപ്പുകൾ ധരിക്കണം. വ്യക്ത്തി സുരക്ഷക്ക് വേണ്ടി ഒരു മാസ്ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കിൽ ഒരു തോർത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കയ്യിൽ കട്ടിയുള്ള കൈയുറകൾ ഉണ്ടെങ്കിൽ നല്ലതാണ്.
മൃതദേഹം
7. നമ്മുടെ വീടിന്റെ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കിൽ പോലീസിനെ അറിയിക്കണം.
8. വീടിനകത്ത് കയറുന്നതിന് മുൻപ് വീടിന്റെ ഭിത്തിയിൽ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതൽ വ്യക്തമായി ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ മാർക്ക് ചെയ്തു വക്കുക. ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന വൻ പ്രളയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 1924 ൽ ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകൾ രേഖപ്പെടുത്തി വെക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങൾ ജനവാസ കേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.
ഇഴജന്തുക്കളെ പ്രതീക്ഷിക്കണം
9. വീടിനകത്തേക്ക് കയറുന്നതിന് മുൻപ് വീടിന്റെ നാല് ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തു വെക്കണം. വെള്ളം എവിടെ എത്തി എന്ന മാർക്ക് ഉൾപ്പടെ. വീടിന്റെ ചുമരുകളും മേൽക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
10. വീടിന്റെ ജനാലകൾ പുറത്തുനിന്ന് തുറക്കാൻ പറ്റുമെങ്കിൽ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞ് വേണം അകത്ത് പ്രവേശിക്കാൻ.
11. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. 99 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ പത്തായത്തിൽ നിന്നും വരാലിനെ കിട്ടിയ കഥ കേട്ടിട്ടുണ്ട്.
മെയിൻ സ്വിച്ച്
12. വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇലക്ട്രിക്കൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക്കൽ സ്ഫേറ്റിയെ പറ്റി പിന്നാലെ പറയാം. വീടിനു പുറത്തു നിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കിൽ അഥവാ ഗ്യാസിന്റെ സിലിണ്ടർ വീടിന് വെളിയിലാണെങ്കിൽ അത് ഓഫ് ചെയ്യണം.
13. വീടിന്റെ വാതിലിന്റെ ഇരുവശവും ചെളി ആയതിനാൽ തുറക്കുക ശ്രമകരം ആയിരിക്കാനാണ് വഴി. ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കിൽ അത് ഭിത്തിയെയോ മേൽക്കൂരയെയോ അസ്ഥിരപ്പെടുത്താൻ വഴിയുണ്ട്, സൂക്ഷിക്കണം.
ഗ്യാസ് ലീക്ക്
14. വീടിനകത്ത് കയറുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി (അസ്വാഭാവിക ഗന്ധം) തോന്നിയാൽ വാതിൽ തുറന്ന് കുറെ കഴിഞ്ഞിട്ട് അകത്ത് കയറിയാൽ മതി.
15. നമ്മൾ അറേഞ്ച് ചെയ്തു വെച്ചിട്ടുപോയ വീടായിരിക്കില്ല നമ്മൾ അകത്ത് കാണാൻ പോകുന്നത്. വെള്ളത്തിൽ വസ്തുക്കൾ ഒഴുകി നടക്കും, പലതും ഫാനിന്റെ മുകളിലോ മറ്റോ തങ്ങിനിന്ന് നമ്മുടെ തലയിൽ വീഴാനുള്ള സാധ്യതയും മുന്നിൽ കാണണം.
15. ഒരു കാരണവശാലും വീടിനകത്ത് ലൈറ്റർ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.
പ്ലഗ്ഗ്
16. വീടിനകത്തെ എല്ലാ ഇലകട്രിക്കൽ ഉപകരണങ്ങളുടെയും പ്ലഗ്ഗ് സൂക്ഷിച്ച് ഊരിയിടണം.
17. ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കിൽ അത് കേടായിക്കാണും, വലിയ ഫ്രീസർ ആണെങ്കിൽ മത്സ്യമാംസാദികൾ അഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഈ ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
18. വീട്ടിൽ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആൻഡ് ലോസ് എസ്റ്റിമേറ്റിന് സഹായിക്കും. അതിനെപ്പറ്റി പിന്നീട് പറയാം.
Recommended Video
ചിത്രം എടുത്തുവെക്കണം
19. വീട്ടിൽ ഫ്ലഷും വെള്ള പൈപ്പും വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെകിൽ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് ശ്രദ്ധിക്കുക.
20. വീടിന്റെ അകത്തുള്ള മിക്കവാറും വസ്തുക്കൾ (ഫർണിച്ചർ, പുസ്തകങ്ങൾ) എല്ലാം ചെളിയിൽ മുങ്ങിയിരിക്കാനാണ് സാധ്യത. ഇവയുടെ ചിത്രം എടുത്തുവെക്കണം.
21. വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.