സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു: അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്ന് മാറ്റി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടി മുറി ബുക്ക് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്ന് മാറ്റി. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറും അരുണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് അരുണിനെതിരെ നടപടി സ്വീകരിച്ചത്. ഹൈപ്പവർ ഡിജിറ്റൽ കമ്മറ്റിയുടെ മാർക്കറ്റിംഗ് ഓപ്പറേഷൻസ് ഡയറക്ടറുടെ സ്ഥാനത്ത് നിന്നാണ് മാറ്റിയിട്ടുള്ളത്. എം ശിവശങ്കർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് വേണ്ടി ഹെദർ ഹൈറ്റ്സ് ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനാണെന്ന് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. മുറി ബുക്ക് ചെയ്യുമ്പോൾ ഐടി വകുപ്പിൽ എം ശിവശങ്കറിന് കീഴിലുള്ള ജീവനക്കാരൻ എന്ന പേരിലാണ് അരുൺ പരിചയപ്പെടുത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർ ഗൂഢാലോചന നടത്തിയത് ഈ ഫ്ലാറ്റിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഹെദർ ടവറിലെ ഫ്ലാറ്റിന്റെ നിരക്ക് അന്വേഷിച്ച ശേഷം അറിയിക്കാൻ ശിവശങ്കർ അരുണിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഹെദറിൽ വിളിച്ച അരുൺ ഫ്ലാറ്റിന്റെ നിരക്കിനെക്കുറിച്ച് അന്വേഷിക്കുന്നത്. തുടർന്ന് ഇക്കാര്യം ശിവശങ്കറിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങൾ വാട്സ്ആപ്പിലാണ് നടന്നിട്ടുള്ളത്. ഐടി സെക്രട്ടറി ആയിരുന്ന ശിവശങ്കറിന്റെ പരിചയത്തിലുള്ള ഒരാൾക്ക് വേണ്ടിയാണ് മുറിയെന്ന് ഹെദറിൽ പറഞ്ഞിരുന്നുവെങ്കിലും താൻ മുറി കണ്ടിരുന്നില്ലെന്നും അരുൺ ബാലചന്ദ്രൻ പറയുന്നു. സുഹൃത്തിന്റെ കുടുംബത്തിന് പുതിയ ഫ്ലാറ്റിലേക്ക് താമസം മാറുന്നതിന് മുമ്പായി മൂന്ന് ദിവസത്തേക്ക് താമസിക്കാൻ വേണ്ടിയാണ് ഫ്ലാറ്റെന്ന് ശിവശങ്കർ തന്നോട് പറഞ്ഞതായും അരുൺ ബാലചന്ദ്രൻ പറയുന്നു. അതേ സമയ ഇതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ തയ്യാറാണെന്നും അരുൺ അറിയിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിന് സമീപത്തെ് അരുൺ ബുക്ക് ചെയ്ത ഫ്ലാറ്റിൽ ആദ്യമെത്തിയത് സ്വപ്നയുടെ ഭർത്താവ് ജയശങ്കറാണ്. ഇതിന് ശേഷമാണ് സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരും എത്തിയതെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിരുന്നു. മെയ് മാസത്തിന് ശേഷം ഈ സംഘം പലതവണ മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
സ്വപ്ന സുരേഷിന്റെ ഭർത്താവ് ജയശങ്കറിനും കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മുൻ ഐടി സെക്രട്ടറി ആയിരുന്ന ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.












Click it and Unblock the Notifications