ഇഡിക്കെതിരെ കേസെടുക്കാൻ സർക്കാർ; നിയമോപദേശം തേടി
ഇത്തരം മൊഴികളിൽ നിയമപരമായി ഒരു കഴമ്പുമില്ലെന്നാണ് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ മുഖ്യപ്രതി സ്വപ്ന സുരേഷിനെ നിർബന്ധിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമനടപടിക്ക് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സംഭവത്തിൽ ഇഡിക്കെതിരെ കേസെടുക്കുന്നതിന് സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.
സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിട്ടുണ്ട്.
മുരളീധരനല്ല, നേമത്ത് ഉമ്മന്‍ചാണ്ടി?; കേരളത്തെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, ഗുണം സംസ്ഥാനത്തുടനീളം
അതേസമയം സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്നവർ എന്ന പേരിൽ ഇപ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ മൊഴി നൽകുന്ന പൊലീസ് നീക്കത്തിനെതിരെ ഇഡിയും കസ്റ്റംസും നിയമനടപടിയിലേക്ക് നീങ്ങുകയാണ്. ഇത്തരം മൊഴികളിൽ നിയമപരമായി ഒരു കഴമ്പുമില്ലെന്നാണ് ഏജൻസികൾ വിലയിരുത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷി ആക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനു വാഗ്ദാനം നൽകിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 13 ന് ചോദ്യം ചെയ്തപ്പോഴാണു മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചതെന്നും മൊഴിയിൽ പറയുന്നു.
സ്വപ്നയുടെ ലോക്കറിലെ തുക മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയതാണെന്നും അദ്ദേഹത്തിനു മുഖ്യമന്ത്രിയാണ് ഈ പണം നൽകിയതെന്നും പറയണമെന്ന് ഇഡി ആവശ്യപ്പെട്ടതായി സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കിയ പൊലീസ് സംഘത്തിലെ റജിമോളാണു ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്. ഇഡി ഡിവൈഎസ്പി രാധാകൃഷ്ണനാണു മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ സ്വപ്നയെ പ്രേരിപ്പിച്ചതെന്നും മൊഴിയിൽ പറയുന്നു.