കേരളത്തില്‍ മോശം ധനകാര്യ മാനേജ്‌മെന്റെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍; കേന്ദ്രത്തിനെതിരെ സിപിഎം
ന്യൂഡല്‍ഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മോശം ധനകാര്യ മാനേജമെന്റ് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും, കടമെടുപ്പ് പരിധി ഉയര്‍ത്താനാവില്ലെന്നും എജി മുഖേന ധനകാര്യ മന്ത്രാലയം സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നു.
അതേസമയം സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഈ കുറിപ്പ് കേന്ദ്രം നല്‍കിയിരിക്കുന്നത്. പഞ്ചാബിനും, ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം.

2018-19ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നു.എന്നാല്‍ 2021-22ല്‍ ഇത് 39 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരവും, നികുതി വരുമാനവും, പദ്ധതികള്‍ക്കുള്ള പണവുമെല്ലാം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം രംഗത്തെത്തി. കേന്ദ്രം പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു പൊരുത്തവുമില്ലെന്ന് സിപിഎം നേതാവ് അഡ്വ കെ അനില്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന സാമ്പത്തിക സര്‍വേ റിപ്പോർട്ട് പുറത്തുവിടാതെ, ഇടക്കാല ബജറ്റ് നടത്തി ഒളിച്ചോടിയവരാണ് കേന്ദ്ര സര്‍ക്കാര്‍. നമ്മുടെ ജിഡിപിയുടെ 83 ശതമാനമാണ് ഇന്ത്യ സര്‍ക്കാരിന്റെ കടം. 155 ലക്ഷം കോടി വരുമിത്.
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ എത്രയാണ് കടമെടുക്കുന്നത്. 19 ലക്ഷം കോടിയോളം ഏകദേശം വരും. അതായത് മാസം ഒന്നര ലക്ഷം കോടി രൂപയാണ് വായ്പയെടുക്കുന്നത്. അങ്ങനെയുള്ളവരാണ് കേരളത്തിനോട് പറയുന്നത് നിങ്ങള്‍ ഒരു കൊല്ലം 40000 കോടി വായ്പയെടുക്കരുതെന്നും അനില്‍ കുമാര്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന സംസ്ഥാനമാണ് എന്ന കേന്ദ്ര വാദം പച്ചക്കള്ളമാണ്. രാജ്യത്ത് കടബാധ്യതയില്‍ മുന്നിലുള്ള സംസ്ഥാനങ്ങളില്‍ എട്ടെണ്ണം കേരളത്തിന് മുന്നിലുണ്ട്. ഒന്‍പതാം സ്ഥാനം മാത്രമാണ് കേരളത്തിനുള്ളത്. മാത്രമല്ല കേരളം തനതായ വികസനത്തിന് കിഫ്ബി പോലുള്ളവ രൂപീകരിക്കുന്നുമുണ്ട്.
നാഷണല്‍ ഹൈവേ അതോറിറ്റി ഗ്യാരന്റി കൊടുത്ത് വായ്പയെടുത്താല്‍ അതിന്റെ ബാധ്യത കേന്ദ്രത്തിനില്ല. എന്നാല്‍ മുംബൈയിലെ കടല്‍പ്പാലം നിര്‍മാണത്തിന് പണം കൊടുക്കുന്നു. ഇഷ്ടപ്പെട്ട സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ഫണ്ട് നല്‍കുന്നത്. എന്നാല്‍ കേരളം എന്തെങ്കിലും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങളെന്നും അനില്‍ കുമാര്‍ പറഞ്ഞു.
കേരളത്തിന്റെ റിപ്പോര്‍ട്ടില്‍ എത്രത്തോളം വളര്‍ച്ച നേടിയെന്ന് കൃത്യമായി പറയുന്നുണ്ട്. 6.6 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയേക്കാള്‍ ഇരട്ടിയുണ്ട് കേരളത്തിന്റെ വളര്‍ച്ച. ജിഡിപി വളര്‍ച്ചയിലും ആളോഹരി വരുമാനത്തിലും വളര്‍ച്ചയുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ഇനി എന്താണ് ചെയ്യാതിരിക്കേണ്ടത്. ശമ്പളം, പെന്‍ഷന്‍, എന്നിവ കൊടുക്കാതിരിക്കണോ? റോഡ് നിര്‍മിക്കാതിരിക്കണോ? എന്നും അനില്‍ കുമാര്‍ ചോദിച്ചു.












Click it and Unblock the Notifications