ആ പേരുകള്‍ പുറത്ത് വരുമോ? ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കോടതിയുടെ ഇടപെടല്‍, കോപ്പി കൈമാറണം
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഇടപെടലുമായി കേരള ഹൈക്കോടതി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കണമെന്ന ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വനിത കമ്മീഷനെ സ്വമേധയാ കക്ഷി ചേർത്ത കോടതി സർക്കാറിനോട് വിശദമായ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പറഞ്ഞ ആളുകളുടെ പേരുകള്‍ രഹസ്യമാക്കി വെക്കണം, അതേസമയംതന്നെ വേട്ടക്കാർക്കെതിരെ കേസ് എടുക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണ രൂപം മുദ്രവെച്ച കവറില്‍ കോടതിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറിന് എന്താണ് പറയാനുള്ളതെന്ന് വിശദമായി തന്നെ അറിയിക്കണം. എങ്കില്‍ മാത്രമേ കോടതിക്ക് ഇക്കാര്യത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളുവെന്നും സാമൂഹ്യ പ്രവർത്തകനായ പായിച്ചറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹർജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് കോടതി പറഞ്ഞു.

കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളാണെന്ന് നിരീക്ഷിച്ച കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റങ്ങൾ ഉണ്ടോയെന്നും സർക്കാറിനോട് ചോദിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് മുന്‍പാകെ മൊഴി നല്‍കിയവർക്ക് നേരിട്ട് മുന്‍പില്‍ വരാന്‍ താല്‍പര്യമുണ്ടോയെന്നും കോടതി സർക്കാറിനോട് ആരാഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിൽ പരിമിതി ഉണ്ടെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. രഹസ്യ സ്വഭാവം ഉറപ്പാകുമെന്ന ധാരണയിലാണ് പലരും മൊഴി നൽകിയത്. അതുകൊണ്ട് തന്നെ ആ ഉറപ്പിന് വിരുദ്ധമായി സ്വമേധയാ കേസ് എടുക്കാൻ ആകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൊഴി നല്‍കിയാല്‍ തീർച്ചയായും നടപടി സ്വീകരിക്കുമെന്നും സർക്കാറി അറിയിച്ചു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എക്സിക്യുട്ടീവ് യോഗം ചേർന്നതിന് ശേഷമായിരിക്കും താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കുക. എക്സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. തുടക്കത്തില്‍ ഇത് സർക്കാറിന്റെ മാത്രം കാര്യമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനായിരുന്നു താര സംഘടന ഭാരവാഹികള്‍ ശ്രമിച്ചത്. എന്നാല്‍ റിപ്പോർട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications