റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് വാക്സിൻ കേരളത്തിൽ നിർമ്മിക്കാൻ ആലോചന, നിർണായക ചർച്ചകൾ
തിരുവനന്തപുരം: റഷ്യന്‍ നിര്‍മ്മിത കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നികിന്റെ നിര്‍മ്മാണ യൂണിറ്റ് കേരളത്തില്‍ ആരംഭിക്കാന്‍ ആലോചന. ഇത് സംബന്ധിച്ച് റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന കോര്‍പറേഷന്‍ ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായാണ് വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്.
തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ ആണ് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബയോടെക്‌നോളജി പാര്‍ക്കില്‍ ആയിരിക്കും സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റിനായുളള സ്ഥലം കണ്ടെത്തുക. ഇതുമായി ബന്ധപ്പെട്ട താല്‍പര്യപത്രം സസ്ഥാന സര്‍ക്കാര്‍ ഉടനെ തന്നെ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കൈമാറും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷയേകുന്നതാണ് റഷ്യയുമായുളള ചര്‍ച്ച എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
റഷ്യയുമായുളള ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതിയുളള മൂന്ന് വാക്‌സിനുകളില്‍ ഒന്നാണ് റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്. 91.6 ശതമാനം ഫലപ്രാപ്തിയാണ് സ്പുട്‌നിക് വാക്‌സിനുളളത് എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുളള ഏഴ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ്. കേരളത്തില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുളള സാധ്യതകള്‍ പരിശോധിക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളതാണ്.
'തല' എന്നാ സമ്മാവാ... സൂപ്പർ സ്റ്റാർ അജിത് കുമാറിന്റെ പുത്തൻ ബൈക്ക് ചിത്രങ്ങൾ കാണാം
Recommended Video