തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ കോർപ്പറേഷന്‍ സീറ്റുള്‍പ്പെടെ പിടിച്ചെടുത്ത് എല്‍ഡിഎഫ്, യുഡിഎഫിന് ഭരണ നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലേക്കുള്ള ഫലം പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ തിരുവനന്തപുരത്ത് അട്ടിമറി വിജയവുമായി എല്‍ ഡി എഫ്. ബി ജെ പിയുടെ സിറ്റിങ് സീറ്റുകളാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബി ജെ പിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത എല്‍ ഡി എഫ് ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എല്‍ഡിഎഫ് ബി ജെ പിയെ അട്ടിമറിച്ചു.
ഒരു കാലത്ത് കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന വെള്ളാറില്‍ കഴിഞ്ഞ കുറച്ച് തവണയായി ബി ജെ പിയാണ് വിജയിക്കുന്നത്. 2020 ല്‍ അറുന്നോറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബി ജെ പി നേതാവ് മോഹനന്‍ വിജയിച്ചത്. മോഹനന്റെ നിര്യാണത്തെ തുടർന്നാണ് വെള്ളാർ വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഏഴുതവണയായി കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന മോഹൻ ബിജെപി ജില്ലാ കമ്മറ്റിഅംഗവും കൂടിയായിരുന്നു.

ഇത്തവണ എല്‍ ഡി എഫില്‍ പനത്തുറ പി ബൈജു, ബി ജെ പി സ്ഥാനാർത്ഥിയായി വെള്ളാർ സന്തോഷ്, യു ഡി എഫിന് വേണ്ടി പാച്ചല്ലൂർ വി രാജു എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. എല്‍ ഡി എഫിന് 1845 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പിക്ക് 1694 വോട്ട് ലഭിച്ചു. പുനത്തുറ ബൈജുവിന്റെ ഭൂരിപക്ഷം 153. കോണ്‍ഗ്രസിന് 544 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡില്‍ സിപിഎമ്മിന്‍റെ ഒ ശ്രീജല 60 വോട്ടിനാണ് വിജയിച്ചത്. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് കോവില്‍വിള ബി ജെ പി നിലനിര്‍ത്തിയപ്പോള്‍ പഴയ കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അടയമണ്‍ എ ല്‍ഡി എഫ് നിലനിര്‍ത്തി.
കണ്ണൂർ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭാ ടൗണ്‍വാര്‍ഡില്‍ ബിജെപിക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് വാര്‍ഡില്‍ 72 വോട്ടിനാണ് ബി ജെ പിയുടെ വിജയം. മട്ടന്നൂര്‍ നഗരസഭാ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥിക്ക് 395 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് 323 വോട്ടുകളാണ് ലഭിച്ചത്. ഇടത് സ്വതന്ത്രനായി മത്സരിച്ച അമല്‍ മണി 103 വോട്ടും നേടി.
ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എസ് അര്‍ച്ചന വിജയിച്ചതോടെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തില്‍ യു ഡി എഫിന് ഭരണ നഷ്ടമായി. 14 ാം വാര്‍ഡായ കല്‍പകയില്‍ 98 വോട്ടിനാണ് അര്‍ച്ചനയുടെ വിജയം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന സന്ധ്യ നാരായണപിള്ള രാജി വെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്.
കൊല്ലം ജില്ലയിലെ ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനില്‍കുമാര്‍ 264 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് വാര്‍ഡില്‍ ലഭിച്ചത്. 58 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജൻ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസ് അംഗം എൽഡിഎഫിലേക്ക് കൂറുമാറിയതിനെ തുടർന്ന് അയോഗ്യാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ആകെ ഫലം പരിശോധിക്കുമ്പോള്‍ യു ഡി എഫ് പത്ത് സീറ്റിലും എല്‍ ഡി എഫ് 9 സീറ്റിലും എന്‍ ഡി എ ഒരു സീറ്റിലും വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്രന്‍ നേടി.












Click it and Unblock the Notifications