രോഗവ്യാപന തോത് അനുസരിച്ച് നിയന്ത്രണം; സംസ്ഥാനത്ത് ലോക്ക്ഡൗൺ നയം മാറുന്നു
രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവിന് സർക്കാർ. എന്നാൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കാതെ ലോക്ക്ഡൗൺ നയം മാറാനാണ് സർക്കാർ നീക്കം. രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Recommended Video
ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍
ഇളവുകളിൽ അടുത്ത ദിവസം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റൊരു ലോക്ഡൗണിലേക്കു പോകാതിരിക്കാൻ ജനങ്ങൾ ഒത്തൊരുമിച്ച് നിൽക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. അതേസമയം കോവിഡ് മൂന്നാം തരംഗമുണ്ടായാലും നേരിടാൻ സംവിധാനമുണ്ട്. പുതിയ തരംഗം താനേ ഉണ്ടാകില്ല, വീഴ്ചയുടെ ഭാഗമായേ ഉണ്ടാകൂ. ഇതിനെ ചെറുക്കാൻ ജനം കൂട്ടായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി.
"പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച് ലോക്ഡൗണ്‍ 16 വരെ തുടരും. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണ്‍ സ്റ്റാറ്റർജിയില്‍ മാറ്റം വരുത്തും. നിലവിൽ ഉദ്ദേശിച്ച രീതിയിൽ രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്." മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധന രീതിയുമാണ് നിലനിൽക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിൽ മാറ്റം വരുമെന്നും അറിയിച്ചു. രോഗവ്യാപനത്തില്‍ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പരിശോധന വർധിപ്പിക്കും. പുതിയ കാമ്പയിൻ ആലോചിക്കുന്നുണ്ട്. വീടുകളിൽ നിന്നാണ് രോഗം ഇപ്പോൾ പടരുന്നത്. അത് തടയാൻ മാർഗം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് 14 തദ്ദേശ സ്വയംഭരണ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. വാക്സിൻ വിതരണത്തിലും വെല്ലുവിളികളുണ്ടെന്ന് മുഖ്യമന്ത്രി. 119 ആദിവാസി കോളനികളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വാക്സീൻ സൗകര്യമില്ല. അവിടങ്ങളിൽ ക്യാമ്പും നടത്താനായില്ല. 362 കോളനികളിൽ സ്പെഷൽ ക്യാമ്പ് നടത്തി. അവശേഷിക്കുന്നവയിലും ക്യാമ്പുകൾ ഉടൻ പൂർത്തിയാക്കണം എന്ന് നിർദ്ദേശം നൽകി.
മരണസംഖ്യയുടെ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരിൽ അധികവുമെന്നും പിണറായി പറഞ്ഞു. പ്രമേഹം പോലുള്ള രോഗമുള്ളവർ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ആരോഗ്യസംവിധാനം പുലർത്തിയ മികവാണ് മരണനിരക്ക് കുറയാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 7719 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണവും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 11,342 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,13,817 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം