ബിജെപി വീണ്ടും കേരളത്തില്‍ സംപൂജ്യരാകുമോ? നേതാക്കളില്‍ ആശങ്ക നിറച്ച് സർവ്വേ റിപ്പോർട്ടുകള്‍
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി വലിയ പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്. അഞ്ചില്‍ അധികം മണ്ഡലങ്ങളില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന അവർ തിരുവനന്തപുരത്തും തൃശ്ശൂരിലും വിജയം സ്വപ്നം കാണുന്നു. ഒരോ മണ്ഡലങ്ങളുടേയും ചുമതല പ്രമുഖ നേതാക്കള്‍ക്ക് തന്നെ നേരിട്ട് നല്‍കിയാണ് പാർട്ടിയുടെ പ്രവർത്തനം. എന്നാല്‍ സംസ്ഥാനത്ത് ഇത്തവണം ബി ജെ പി ഒരു സീറ്റിലും വിജയിക്കില്ലെന്ന പ്രവചനം പാർട്ടി നേതൃത്വത്തെ വലിയ ആശങ്കയിലാക്കുന്നുമുണ്ട്.
കേന്ദ്ര മന്ത്രിമാരെ അടക്കം മത്സരിപ്പിച്ച് ഒരു സീറ്റെങ്കിലും നേടാന്‍ സാധിക്കുമോയെന്നാണ് ബി ജെപി നോക്കുന്നത്. എന്നാല്‍ ബി ജെ പി നേതൃത്വവും ചില മാധ്യമങ്ങളും നടത്തിയ സർവേകളിൽ കേരളത്തിലെ 20 സീറ്റില്‍ ഒന്നില്‍ പോലും പാർട്ടിക്കും ഇക്കുറിയും വിജയ സാധ്യത ഇല്ലെന്നാണ് കണ്ടത്തെലെന്നാണ് മാധ്യമം ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.

ശശി തരൂർ ഇത്തവണയും മത്സരിക്കുകയാണെങ്കിലും തിരുവനന്തപുരത്തേക്കാള്‍ ബി ജെ പി വിജയ സാധ്യത കാണുന്നത് തൃശ്ശൂർ മണ്ഡലത്തിലാണ്. സുരേഷ് ഗോപിക്ക് മികച്ച സാധ്യതയാണ് ഉള്ളത്. എന്നാല്‍ ഈ സാഹചര്യത്തില്‍ എല്‍ ഡി എഫും യു ഡി എഫും ചേർന്ന് ബി ജെ പിയെ പരാജയപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകൾക്കുപുറമെ ജനങ്ങൾക്കിടയില്‍ സ്വാധീനം ചെലുത്താന്‍ കഴിയാത്തതുമാണ് കേരളത്തില്‍ ബി ജെ പിക്ക് തിരിച്ചടിയാകുന്നതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാനാകാത്തതാണ് പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണം. മുസ്ലിം സമുദായം ഇതുവരെ ബി ജെ പിയെ വിശ്വാസത്തിലെടുത്തുട്ടില്ല. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ചെറിയ ചലനം ഉണ്ടായെങ്കിലും മണിപ്പൂർ സംഘർഷം തിരിച്ചടിയാവുകയും ചെയ്തു.
പാർട്ടി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കാണുന്ന തിരുവനന്തപുരത്തും തൃശ്ശൂരും അമിത് ഷാ നേരിട്ടാണ് ചുമതല വഹിക്കുന്നത്. ബി ജെ പി ഇതുവരെ ജയിക്കാത്തതും എന്നാല്‍ വിജയ സാധ്യതയുള്ളതുമായ 160 മണ്ഡലങ്ങള്‍ രാജ്യത്ത് ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. ഈ 160 മണ്ഡലങ്ങളില്‍ 40 എണ്ണമാണ് അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളത്.
അമിത് ഷായുടെ 40 ല്‍ തൃശ്ശൂരും തിരുവനന്തപുരവുമാണെങ്കില്‍ 160 മണ്ഡലങ്ങളില്‍ കേരളത്തില്‍ നിന്നും നാല് മണ്ഡലങ്ങള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. . പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവയാണ് ആ നാലെണ്ണം. 160 ല്‍ 50 എണ്ണത്തിലും ജയിക്കാനുള്ള പദ്ധതിക്ക് പാർട്ടി വർഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications