ഇന്ധനവിലയിൽ വീണ്ടും വർധനവ്; 20 ദിവസത്തിനിടെ വില കൂടിയത് 12 തവണ
തിരുവനന്തപുരത്ത് പെട്രോൾ വില 95.19 രൂപയിലെത്തിയപ്പോൾ ഡീസലിന് 90.36 രൂപയായി
കൊച്ചി: രാജ്യത്ത് ഇന്ധനവില വർധനവ് തുടരുന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് അടുത്തടുത്ത ദിവസങ്ങളിൽ ഇന്ധനവില ഉയർത്തി എണ്ണ കമ്പനികളും സർക്കാരും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് ഇന്ന് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോൾ വില 95.19 രൂപയിലെത്തിയപ്പോൾ ഡീസലിന് 90.36 രൂപയായി. കൊച്ചിയിൽ പെട്രോൾ വില 93.31, ഡീസൽ 88.60 രൂപയായും വർധിച്ചു. കോഴിക്കോട് പെട്രോൾ വില 93.62 രൂപയാണ്. ഡീസൽ വില 88.91 രൂപയായും വർധിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധനവില കുതിച്ചുയർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില കൂടിയില്ലെന്ന് മാത്രമല്ല നേരിയ കുറവും രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഇന്ധനവില കുതിക്കുകയാണ്. 20 ദിവസത്തിനിടെ ഇത് 12-ാം തവണയാണ് എണ്ണകമ്പനികൾ വില കൂട്ടുന്നത്.
ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോർഡിലെത്തി. 24 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും എണ്ണ കമ്പനികൾ വിലയില്‍ നേരിയ കുറവുവരുത്തി. തുടർന്ന് 15 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം മെയ് നാലിനായിരുന്നു വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 0.79 ഡോളർ ഇടിഞ്ഞ് 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറു മണിക്കാണ് പുതുക്കിയ വില നിലവിൽ വരുന്നത്.
സൂര്യകാന്തി പൂ പോലെ; മഞ്ഞയിൽ സുന്ദരിയായി പ്രണിത












Click it and Unblock the Notifications