വൈഗയുടെ മരണം: കൈയക്ഷരം വഴി സനുവിനെ കണ്ടെത്താൻ പൊലീസ്
സനു ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെങ്കിൽ കൈയക്ഷരം വഴി ഇയാളെ കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം കരുതുന്നു
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹനെ കൈയക്ഷരം വഴി പിടികൂടാൻ പൊലീസ്. സംഭവത്തിന് ശേഷം കാണാതായ സനു തമിഴ്നാട്ടിൽ ഒളിച്ച് താമസിക്കുകയാണെന്നാണ് വിവരം. സനു ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെങ്കിൽ കൈയക്ഷരം വഴി ഇയാളെ കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം കരുതുന്നു.
ഹോട്ടലുകളിൽ ഇയാൾ വ്യാജ മേൽവിലാസവും ഫോൺ നമ്പരുമാണ് നൽകുന്നതെങ്കിലും കൈയക്ഷരം വഴി കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘം കണക്ക് കൂട്ടുന്നത്. അഥവാ കൈയക്ഷരം മാറ്റാൻ ശ്രമിച്ചാലും മൊബൈൽ നമ്പറിലെ ആറ്, ഒമ്പത് എന്നീ അക്ഷരങ്ങൾ വഴി കണ്ടെത്താനാകും. ഒരാൾ കൈയക്ഷരം എത്ര മാറ്റാൻ ശ്രമിച്ചാലും ഈ അക്ഷരങ്ങളിൽ അത് പ്രതിഫലിക്കില്ല.
സംശയാസ്പദമായ വിലാസങ്ങൾ ശേഖരിച്ച് അതിലെ കൈയക്ഷരത്തിൽ നിന്നും സനുവിനെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിന് പുറമെ പൊലീസ് നിരീക്ഷണത്തിലുള്ള 90ഓളം നമ്പറുകളിൽ ഇയാൾ ഏതു വിധത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചാലും സൈബർ പൊലീസിന് വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം സനു മോഹനു കേരളത്തിൽ എവിടെയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാൻ റജിസ്ട്രേഷൻ വകുപ്പിന്റെ സഹായം തേടി പൊലീസ്. പുണെയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായാണു വർഷങ്ങൾക്കു മുൻപു സനു കേരളത്തിലേക്കു തിരികെ എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സമീപകാലത്തോ നേരത്തെയോ സനുവിന്റെ പേരിൽ വസ്തു ക്രയവിക്രയം നടന്നിട്ടുണ്ടോയെന്നറിയാനാണ് ശ്രമം.
സനുവിനെ കണ്ടെത്താൻ ആറു സംഘമാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകാനൊരുങ്ങുന്നത്. ഒരു സംഘം ഉടൻ തന്നെ കൊൽക്കത്തയിലേക്ക് പോകും. കോയമ്പത്തൂരിൽ ഒരാഴ്ചയായി ക്യാംപ് ചെയ്യുന്ന അന്വേഷണ സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്തയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. സനുവിന്റെ പഴയ ബിസിനസ് താവളമായ പുണെയിലേക്കും പൊലീസിനെ അയയ്ക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.