തുലാവർഷം ശക്തി പ്രാപിക്കുന്നു; 28 വരെ കേരളത്തിൽ മഴ കനക്കും, അതീവ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതോടെയാണ് ഇത്. സംസ്ഥാനത്ത് 28 വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുള്ള മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നും വകുപ്പ് അറിയിച്ചു.

അതിനിടെ കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നേര്യമംഗലം - വാളറ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പ്രദേശത്ത് പോകുന്നവർ ജാഗ്രത പുലർത്തണമെന്ന് വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെ വരെ ഏഴ് ശതമാനം അധികം മഴ ലഭിച്ചെന്നാണ് കണക്കുകൾ. തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുല്‍ മഴ ലഭിച്ചത്.. തിരുവനന്തപുരത്ത് 107 ശതമാനം അധികം മഴയാണ് ലഭിച്ചത്. വേനൽമഴ ഏറ്റവും കുറവ് ലഭിച്ചത് തിരുവനന്തപുരത്തായിരുന്നു.












Click it and Unblock the Notifications