സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്;പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് , നാല് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ടായിരിക്കും.മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യ്തത്.
മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം 2 പേരുടെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. കാണാതായ മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്നലെ ചാവക്കാട് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചിലും തുടരുകയാണ്.

ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്നുപോയ മല്‍സ്യബന്ധനബോട്ടും കടലില്‍ കുടുങ്ങി. ബോട്ടില്‍ ആറ് മലയാളികളടക്കം 10 തൊഴിലാളികളുണ്ട്. ബോട്ട് കരയ്ക്ക് അടുപ്പിക്കാന്‍ തീരസംരക്ഷണസേന ശ്രമം തുടങ്ങി.ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. നെടുമ്പാശേരി അത്താണിയിൽ കുറുന്തലക്കാട്ട് ചിറയിൽ കുളിക്കാൻ ഇറങ്ങിയ വൃദ്ധ ഒഴുക്കിൽപ്പെട്ടു. കേബിളിൽ പിടിച്ച് അവശയായി കിടന്ന സ്ത്രീയെ അഗ്നിശമന സേനയെത്തി രക്ഷപെടുത്തി.

ശക്തമായ മഴയില്‍ എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. സ്റ്റാൻഡിലെ കടകളും വെള്ളം കയറിയ അവസ്ഥയിലാണ്. എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറിയതോടെ പ്രദേശത്ത് രണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.വെള്ളക്കെട്ട് നിറഞ്ഞതോടെ ആലുവ ശിവക്ഷേത്രം പൂർണ്ണമായി മുങ്ങി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

ശക്തമായ മഴയിൽ പാലക്കാട് ഒലിപ്പാറ പുത്തുൻകോട് ഭാഗത്തുള്ള പതിനാല് വീടുകളിൽ വെള്ളം കയറി. അടിപ്പരണ്ടപ്പുഴയും സമീപത്തെ തോടും കരകവിഞ്ഞാണ് വീടുകളിൽ വെള്ളം എത്തിയത്. പ്രദേശത്തെ 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ജില്ലയില്‍ മഴ ഭീഷണി നിലനിൽക്കുന്ന സാഹചരുത്തില്‍ നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. സഞ്ചാരികൾക്ക് പ്രവേശനമില്ല.അതേസമയം, തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നല്‍കുന്നത്. മണിമലയാർ കരകവിഞ്ഞ് ഒഴുകുകയാണ്.

എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.
അതേസമയം മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാര അതോറിറ്റി നല്‍കുന്നത്. 2018ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും,കേന്ദ്രസേനകളുടെ ഉള്‍പ്പെടെ സേവനം സര്‍ക്കാര്‍ തേടിക്കഴിഞ്ഞതായും അദേഹം അറിയിച്ചു.












Click it and Unblock the Notifications