സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂരും കാസര്‍കോഡും ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം. കണ്ണൂരും കാസര്‍കോഡും ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. കഴിഞ്ഞ ദിവസം കണ്ണൂരും കാസര്‍കോഡും റെഡ് അലേര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. വടക്കന്‍ കേരളത്തില്‍ രണ്ട് ദിവസം കൂടി മഴ തുടരാനാണ് സാധ്യത.
നേരത്തെ ശക്തമായ മഴ കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ശക്തമായ മഴയ്ക്കാണ് സാധ്യത.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത
പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
കേരള തീരത്ത് ( വിഴിഞ്ഞം മുതല്‍ കാസര്‍കോഡ് വരെ) ശനിയാഴ്ച രാത്രി 11.30 വരെ 3.5 മുതല്‍ 4.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്‌നാട് ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്.
സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോ അതിശക്തമായ മഴയോ പെയ്യാന്‍ സാധ്യത ഉണ്ട്.
അതേസമയം മഴ ശക്തമായി തുടരുന്ന കാസര്‍കോഡ് വീരമലക്കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. മഴ ശക്തമായതോടെ ചില ഭാഗങ്ങൾ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. മണ്ണുമാന്തി യന്ത്രം കൊണ്ട് മണ്ണ് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.












Click it and Unblock the Notifications