ദുരിതപെയ്ത്തിൽ ഇതുവരെ മരിച്ചത് 8 പേർ;1154 പേരെ ക്യാമ്പുകളിലേക്ക് മാറ്റി, വ്യാഴാഴ്ച 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 8 ആയി. 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത മുൻനിർത്തി നാളെ (ജൂലൈ 06) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണു മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിൽ 27 ക്യാംപുകൾ തുറന്നു. 171 കുടുംബങ്ങളിലെ 581 പേരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ ഏഴു ക്യാംപുകളിലായി 43 കുടുംബങ്ങളിലെ 150 പേരെയും കോട്ടയത്ത് 22 ക്യാംപുകളിലായി 83 കുടുംബങ്ങളിലെ 284 പേരെയും മാറ്റിപ്പാർപ്പിച്ചു. കോട്ടയം ജില്ലയിൽ ഒരു വീട് പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു. ആലപ്പുഴയിൽ 112 വീടുകൾക്കും പത്തനംതിട്ടയിൽ 19 വീടുകൾക്കും ഭാഗിക നാശനഷ്ടമുണ്ടായി. ഇടുക്കിയിൽ ആരംഭിച്ച ഒരു ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ ഏഴുപേരെ മാറ്റിപ്പാർപ്പിച്ചു. 19 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.

തൃശൂരിൽ മൂന്നും എറണാകുളത്ത് രണ്ടും മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഒന്നു വീതവും ക്യാംപുകൾ തുറന്നു. എറണാകുളത്ത് 11 കുടുംബങ്ങളിലെ 31 പേരും തൃശൂരിൽ 15 കുടുംബങ്ങളിലെ 33 പേരും മലപ്പുറത്ത് 13 കുടുംബങ്ങളിലെ 66 പേരും കാസർകോഡ് ഒരു കുടുംബത്തിലെ രണ്ടു പേരും ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നുണ്ട്. തൃശൂരിൽ മൂന്നു വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നു. എറണാകുളത്ത് അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. മലപ്പുറത്ത് 41 വീടുകൾ ഭാഗികമായും നാലു വീടുകൾ പൂർണമായും തകർന്നു. കാസർകോഡ് 30 വീടുകൾ ഭാഗികമായും ഒരു വീടു പൂർണമായും തകർന്നു.
മഴക്കെടുതിയെത്തുടർന്നു തിരുവനന്തപുരത്ത് 10 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി. കൊല്ലത്ത് രണ്ടു വീടുകൾ പൂർണമായും 24 വീടുകൾ ഭാഗികമായും തകർന്നു. ഇടുക്കിയിൽ 43 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. കോഴിക്കോട് 31 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കണ്ണൂരിൽ 12 വീടുകൾക്കു ഭാഗിക നാശനഷ്ടമുണ്ടായി.












Click it and Unblock the Notifications