മഴ ശക്തമായി തുടരും: 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്; 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അങ്കണവാടി, ഐസിഎസ്ഇ/സിബിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയ്ക്കടക്കം അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

ഇടുക്കി ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.
നേരത്തെ നിശ്ചയിച്ച സര്‍വകലാശാല, പിഎസ്സി പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു. അതേസമയം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ജൂലൈ ആറിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവെച്ചതായി വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
ദുരിത പെയ്ത്ത്
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പാലക്കാട് ജില്ലയില്‍ 12 വീടുകള്‍ ഭാഗികമായും ചിറ്റൂർ താലൂക്കില്‍ ഒരു വീട് പൂർണ്ണമായും തകർന്നു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളും മഴ ദുരിതം വിതച്ചു. ചാലിയത്ത് നിന്നും കടലില്‍ പോയ മത്സ്യബന്ധന ബോട്ട് തിരികെ വരാനാവാതെ കടലില്‍ കുടുങ്ങി. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കോഴിക്കോട് ഏറാമലയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായിട്ടുണ്ട്. ഏറാമല കൊമ്മിണേരി പാലത്തിൽ നിന്ന് കനാലിലേക്ക് വീണ പുളിയുള്ള പറമ്പത്ത് ബിജീഷ് എന്നയാളെയാണ് കാണാതായത്. മീന്‍പിടിക്കുന്നതിനിടെ പുഴയില്‍ വീഴുകയായിരുന്നു. ഇദ്ദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലുണ്ടായ മിന്നൽച്ചുഴലിയിൽ വീടുകൾക്കും കൃഷിയിടങ്ങൾക്കും വ്യാപക നാശനഷ്ടം ഉണ്ടായി.












Click it and Unblock the Notifications