അതിതീവ്ര മഴ തുടരും: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, രണ്ടിടത്ത് റെഡ് അലർട്ട്
തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും അതിതീവ്ര മഴ തുടരും. രണ്ട് ജില്ലകളില്‍ റെഡ് അലർട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശേഷിക്കുന്ന പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരും. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കാണ്.
അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ 14 ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവർത്തനം ആരംഭിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എറണാകുളം ജില്ലയില്‍ അവധിയായിരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. കാസർകോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കും അവധി. അതേസമയം ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കായിരിക്കും അവധി ബാധകമെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു.
ആലപ്പുഴയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. 'ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും രാവിലേ 5.30 ശേഷം ഉള്ള റഡാർ ഇമേജ് പരിശോധിച്ചതിൽ ജില്ലയിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടി ഉൾപ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നു. മുൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല' ജില്ലാ കളക്ടർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 05.07.2023 രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 50 സെ.മീ നും 65 സെ.മീ നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി
ജാഗ്രതാ നിർദേശം
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.












Click it and Unblock the Notifications