സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം; സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കടലാക്രമണത്തിന് സാധ്യയുള്ളതിനാൽ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഞായർ മുതൽ ചൊവ്വ വരെ 119.7 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോഡ് ജില്ലയിലാണ്. ഇവിടെ 308.2 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച ജില്ലകളിലൊന്നായ കണ്ണൂരിൽ 275.7 മഴ ലഭിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പെയ്‌തത്. 6.7 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത.്
അതിനിടെ ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചല്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് മഴ തുടരുന്നത്.ഉത്തരാഖണ്ഡിലും യുപിയിലും ഗംഗ കരകവിഞ്ഞൊഴുകി. കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയിൽ മാത്രം മഴക്കെടുതിയിൽ 7 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇറ്റാവയിൽ അഞ്ച് പേരും മിർസാപൂരിൽ രണ്ട് പേരും മുങ്ങി മരിക്കുകയായിരുന്നു. ത്തർപ്രദേശിലെ ഹിണ്ടൻ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഗ്രേറ്റർ നോയ്ഡ , നോയ്ഡ എന്നിവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. മഹാരാഷ്ട്രയിലും മഴ തുടരുകയാണ്. ഇവിടെ റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര എന്നീ ജില്ലകളിൽ റെഡ് അലർട്ടും മുംബൈ,താനെ , പാൽഖർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചയോടെ കുളു ജില്ലയിലുണ്ടായ മേഘവിസ്പോടനത്തിൽ അഞ്ച് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications