ടി.എൻ. പ്രതാപനെയും അഡ്വ. വി. മുരുകദാസിനെയും തോൽപ്പിച്ചത് അപരൻ
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് പേരുടെ തോൽവിക്ക് കാരണമായത് അപരന്മാർ. രണ്ടിടത്തും ഭൂരിപക്ഷത്തിനേക്കാൾ വോട്ട് അപരന്മാർ നേടുകയും ചെയ്തു. മണലൂരിൽ ഫോട്ടോ ഫിനിഷിലാണ് കോൺഗ്രസിന്റെ ടി.എൻ. പ്രതാപനെ സിപിഎം സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് തോൽപ്പിച്ചത്. കേവലം 126 വോട്ടുകൾക്കായിരുന്നു പ്രതാപന്റെ തോൽവി. സി. രവീന്ദ്രനാഥ് 65,337 വോട്ടുകൾ നേടിയപ്പോൾ ടി.എൻ. പ്രതാപന് 65,211 വോട്ടുകളാണ് നേടാനായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മണലൂരിൽ വിധി നിർണയിച്ചത് ഇരുമുന്നണികൾക്കും ഒരുപോലെ തലവേദന സൃഷ്ടിച്ച അപരന്മാരാണ്.
ടി.എൻ. പ്രതാപന്റെ അപരനായ പ്രതാപൻ 184 വോട്ടുകളാണ് നേടിയത്. സി. രവീന്ദ്രനാഥിനും അപരൻ വലിയ ഭീഷണി ഉയർത്തി. കെ. രവീന്ദ്രനാഥ് എന്ന പേരിലെത്തിയ സ്വതന്ത്രൻ 234 വോട്ടുകൾ സമാഹരിച്ചു. ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പകരം സ്ഥാനാർഥിയായ അഡ്വ. വി. മുരുകദാസ് 6510 വോട്ടിനാണ് യുഡിഎഫിന്‍റെ സുമേഷ് അച്യുതനോട് പരാജയപ്പെട്ടത്. അദ്ദേഹത്തിന്‍റെ അപരൻ മുരുകദാസ് നേടിയത് 6984 വോട്ടും. അതായത് വിജയിച്ച യുഡിഎഫ് സ്ഥാനാനാര്‍ഥിയുടെ ഭൂരിപക്ഷത്തേക്കാൾ 474 വോട്ടുകള്‍ അധികം നേടാന്‍ മുരുകദാസിന്റെ അപരന് കഴിഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം 'മോതിരം' ആയിരുന്നു. അപരന്റെ ചിഹ്നം മാലയും. ഇവിഎമ്മില്‍ രണ്ട് ചിഹ്നങ്ങളും ഒരേപോലെ തോന്നിച്ചതായും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായതായും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ചിറ്റൂർ. 25 ശതമാനത്തോളം പേരും തമിഴ് സംസാരിക്കുന്നവരും പ്രായമായവരും. ചൂടേറിയ പ്രചാരണമാണ് നടത്തിയതെങ്കിലും ചിഹ്നത്തിലെ ആശയക്കുഴപ്പവും പേരും മുരുകദാസിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. ഇതോടെ മണ്ഡലം എൽഡിഎഫിൽനിന്ന് യുഡിഎഫ് തിരിച്ചുപിടിക്കുകയും ചെയ്തു.
എല്ലാ തെരഞ്ഞെടുപ്പുകാലത്തും ജനവിധിയെ കുതന്ത്രങ്ങൾ കൊണ്ട് അട്ടിമറിക്കാനെത്തുന്നവരാണ് അപരന്മാർ. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി എതിരാളികൾക്ക് കിട്ടേണ്ട വോട്ടുകൾ കുറക്കുന്നതിന് എല്ലാ മുന്നണികളും അപരന്മാരെ കളത്തിലിറക്കാറുണ്ട്. എതിരാളിയുടെ അതേ പേരോ സമാനത തോന്നിക്കുന്ന പേരോ ഉള്ള ആളുകളെ കണ്ടെത്തി അപരനാക്കി മത്സരിപ്പിക്കാൻ മുന്നണികൾ നെട്ടോട്ടമോടുന്നത് എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കാണാം. അപരനായി നിൽക്കുന്നയാളെ ഭീഷണിപ്പെടുത്തിയോ കൂടുതൽ പണം നൽകി പ്രലോഭിപ്പിച്ചോ എതിരാളികൾ മത്സരരംഗത്ത് നിന്ന് ഓടിക്കുന്നതും പതിവ് കാഴ്ചയാണ്.
നിർണായക മത്സരങ്ങളിൽ മുന്നണി സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുറക്കുന്നതിലും കൂട്ടുന്നതിലുമൊക്കെ അപരന്മാർ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തവണയും പത്രിക സമർപ്പണം പൂർത്തിയാകുമ്പോൾ മിക്ക മണ്ഡലങ്ങളിലും അപരന്മാർ പൊങ്ങിവരുന്നത് കാണാം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപരന്മരെ ഇറക്കിയുള്ള എതിരാളികളുടെ തന്ത്രത്തിന്റെ ഏറ്റവും വലിയ ഇര ഒരുപക്ഷേ, മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആയിരിക്കും. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലായിരുന്നു സുധീരന്റെ അപ്രതീക്ഷിതവും ദൗർഭാഗ്യകരവുമായ പരാജയം. അന്ന് വി.എം. സുധീരന്റെ അപരനായി മത്സരിച്ച 'വി.എസ്. സുധീരൻ’ പിടിച്ചത് 8282 വോട്ടുകളാണ്. വി.എം. സുധീരൻ പരാജയപ്പെട്ടത് വെറും 1009 വോട്ടുകൾക്കും.
ആലപ്പുഴ ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ, ആലപ്പുഴയൊഴികെയുള്ളിടത്തെല്ലാം ആയിരത്തിനുമേൽ വോട്ടുകൾ അപരൻ നേടി. ആലപ്പുഴയിൽ കിട്ടിയത് 891 വോട്ട്. തപാൽ വോട്ടുകളിൽ പോലും അപരന് വിഹിതമുണ്ടായി എന്നതാണ് മറ്റൊരു കൗതുകം.












Click it and Unblock the Notifications