ഇത്തവണയും 11 വനിത എംഎൽഎമാർ- യുഡിഎഫിൽ ഒമ്പത്, എൽഡിഎഫിൽ രണ്ട്
കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 11 വനിതകൾ. ഇത്തവണ മത്സരിച്ചത് 48 വനിതകളാണ്. യുഡിഎഫ് ഇത്തവണ 12 വനിതകളെയാണ് കളത്തിലിറക്കിയത്. അതിൽ ഒമ്പത് പേരെയും വിജയിപ്പിക്കാനായി. 18 വനിതകളെ വീതമാണ് എൽഡിഎഫും എൻഡിഎയും മത്സരിപ്പിച്ചത്. ഇതിൽ എൽഡിഎഫ് മത്സരിപ്പിച്ച രണ്ടുപേർ മാത്രമാണ് വിജയിച്ചത്. എൽഡിഎഫിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട വനിതകളിൽ വീണാ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിങ്ങനെ മൂന്നു മന്ത്രിമാരും ഉൾപ്പെടുന്നു.
ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് 1422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി മനോജ് ഇടമനയെ തോൽപ്പിച്ചത്. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ കൊല്ലത്ത് 16,830 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിന്റെ എസ്.ജയമോഹനെ പരാജയപ്പെടുത്തിയത്. അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 9,324 വോട്ടുകൾക്കും തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് 50,211 വോട്ടുകൾക്കും ജയിച്ചു.

കോങ്ങാട് നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി കെ.എ. തുളസി 3706 വോട്ടുകൾക്കും എലത്തൂരിൽ നിന്ന് മത്സരിച്ച യുഡിഎഫിന്റെ വിദ്യാ ബാലകൃഷ്ണൻ 12,162 വോട്ടുകൾക്കുമാണ് വിജയിച്ചത്. പേരാമ്പ്രയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ 5,087 വോട്ടുകൾക്ക് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ തോൽപിച്ച് മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. വടകരയിൽ നിന്ന് 14,862 വോട്ടുകളോടെ ജയിച്ച കെ.കെ. രമയും മാനന്തവാടിയിൽ 10,543 വോട്ടുകൾക്ക് ജയിച്ച ഉഷാ വിജയനുമാണ് യുഡിഎഫ് പക്ഷത്തുനിന്നുള്ള മറ്റ് രണ്ടുപേർ.
ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് 13375 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഒ.എസ് അംബികയും നാട്ടികയിൽ നിന്ന് 7,093 വോട്ടുകൾക്ക് ജയിച്ച ഗീതാ ഗോപിയുമാണ് ഇടതുമുന്നണിയിലെ വനിത എംഎൽഎമാർ. മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് യുഡിഎഫിന്റെ എം.എം. നസീറിനോട് 7486 വോട്ടിനാണ് പരാജയപ്പെട്ടത്. കരുനാഗപ്പള്ളിയിൽ മത്സരിച്ച എൽഡിഎഫിന്റെ എം.എസ്. താര 24,618 വോട്ടിന് യുഡിഎഫിന്റെ സി.ആർ. മഹേഷിനോട് തോറ്റു. പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ 55,821 വോട്ടുകൾക്ക് രണ്ടാം സ്ഥാനത്തേക്ക് പോയി. ആറന്മുളയിൽ നിന്ന് മത്സരിച്ച മന്ത്രി വീണാ ജോർജും 51,098 വോട്ടുകൾക്കാണ് അബിൻ വർക്കിയോട് തോറ്റത്.
വർക്കലയിലെ ബിജെപി സ്ഥാനാർഥി സ്മിതാ സുന്ദരേശരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറെ ശ്രദ്ധനേടിയ മണ്ഡലമായ വട്ടിയൂർക്കാവിൽ ബിജെപി നിർത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയും മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. കൊട്ടാരക്കരയിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച് പി. ഐഷ പോറ്റിയും എൻഡിഎയെ പ്രതിനിധീകരിച്ച് ആർ. രശ്മിയുമാണ് മത്സരിച്ചത്. ഇവർ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങളിലേക്ക് പോയി. കുന്നത്തൂരിൽ മത്സരിച്ച എൻഡിഎയുടെ രാജി പ്രസാദും മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.
അരൂർ മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ദെലീമ ജോജോ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കായംകുളത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയും പരാജയം ഏറ്റുവാങ്ങി. മാവേലിക്കരയിൽ നിന്നു മത്സരിച്ച യുഡിഎഫിന്റെ മുത്താര രാജും പരാജയപ്പെട്ടു. ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ആതിര ഡി നായർ മൂന്നാംസ്ഥാനത്താണ് എത്തിയത്. കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർഥി നിർമല ജിമ്മിയും തോറ്റു. ഇടുക്കി ഉടുമ്പൻചോലയിൽ എൻഡിഎ സ്ഥാനാർഥി സംഗീതാ വിശ്വനാഥനും പറവൂരിൽ എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാറും മൂന്നാംസ്ഥാനത്തേക്ക് പോയി. തൃക്കാക്കരയിൽ എൽഡിഎഫിന്റെ പുഷ്പാദാസും പരാജയപ്പെട്ടു.
തൃപ്പൂണിത്തുറയിൽ എൻഡിഎക്കായി മത്സരിച്ച സിനിമാതാരം കൂടിയായ അഞ്ജലി നായരും പരാജയം ഏറ്റുവാങ്ങി. വൈപ്പിൻ മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഷൈനിക്ക് രണ്ടാം സ്ഥാനത്തേ എത്താനായുള്ളു. എൻഡിഎ സ്ഥാനാർഥി അനിത തോമസ് മൂന്നാംസ്ഥാനത്തുമെത്തി.
ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദു തോറ്റു. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാൽ മൂന്നാംസ്ഥാനത്തായി. കോങ്ങാട് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി കെ. ശാന്തകുമാരിക്ക് 59,028 വോട്ടുകളോടെ സിറ്റിങ് സീറ്റ് നഷ്ടമായപ്പോൾ എൻഡിഎ സ്ഥാനാർഥി രേണു സുരേഷിന് 24,925 വോട്ടുകളാണ് ലഭിച്ചത്. പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 49,052 വോട്ടുകളോടെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കൊണ്ടോട്ടിയിൽ എൽഡിഎഫ് സ്ഥാനാർഥി പി. ജിജിയും പരാജയപ്പെട്ടു. 5കോട്ടക്കലിൽ നിന്ന് മത്സരിച്ച എൽഡിഎഫിന്റെ പ്രീതി കൊഞ്ചത്തും രണ്ടാംസ്ഥാനത്തേക്ക് പോയി. മലപ്പുറത്തുനിന്ന് മത്സരിച്ച എൻഡിഎയുടെ അശ്വതി ഗുപ്തകുമാറും മഞ്ചേരിയിൽ നിന്ന് മത്സരിച്ച പത്മശ്രീ അജിത്തും താനൂരിൽ നിന്ന് മത്സരിച്ച ദീപ പുഴയ്ക്കലും കോഴിക്കോട് നോർത്തിൽ നവ്യാ ഹരിദാസും മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.വസന്തവും പരാജയപ്പെട്ടു.
സുൽത്താൻ ബത്തേരിയിൽ നിന്ന് മത്സരിച്ച എൻഡിഎ സ്ഥാനാർഥി കവിത എഎസ് തോറ്റു. കൂത്തുപറമ്പിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജന് രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ. പേരാവൂരിൽ നിന്ന് മത്സരിച്ച കെ.കെ. ഷൈലജ 61,687 വോട്ടുകളോടെയും തളിപ്പറമ്പിൽ നിന്ന് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള 78,788 വോട്ടുകളോടെയും രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാസർഗോഡ് നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി എം.എൽ. അശ്വിനി 53,698 വോട്ടുകളോടെ രണ്ടാംസ്ഥാനമാണ് നേടിയത്.












Click it and Unblock the Notifications