ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനം, ഷെയിം ഓൺ യു കമൽ; തുറന്നടിച്ച് വിഷ്ണുവും ശബരിയും
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയില്‍ നാല് വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതിയ സംവിധായകന്‍ കമലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സര്‍ക്കാരിനും ചലച്ചിത്ര മേഖലയ്ക്കും ഗുണകരമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കമല്‍ കത്തെഴുതിയത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളായ കെ എസ് ശബരിനാഥന്‍ എംഎല്‍എയും പിസി വിഷ്ണുനാഥും. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇരുവരും പ്രതിഷേധം രേഖപ്പെടുത്തിയത്.

മാനുഷികമൂല്യങ്ങള്‍
കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര അക്കാഡമിയില്‍ സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.

ഇടതുപക്ഷ സ്വഭാവം
സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകള്‍ നമ്മള്‍ ശ്രദ്ധിക്കണം... 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും.

കേരളത്തിന് അപമാനമാണ്
പിഎസ്സി ജോലി കിട്ടാതെ യുവാക്കള്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്- കെ എസ് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പി എസ് സി യുടെ ജോലി
ഈ വിഷയത്തില്‍ പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ, കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാവും ...!

സമൂഹ മന:സാക്ഷി ഉണരണം
കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണമെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.












Click it and Unblock the Notifications