കേരളത്തിൽ അതിശക്ത മഴ വരുന്നു; അടുത്ത അഞ്ച് ദിവസം ഇതേ അവസ്ഥ, ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ടാവുക. ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്‌ക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
കൂടാതെ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരക്കെ മഴ പെയ്യാനാണ് കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

നേരത്തെ മൂന്ന് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്, ഇതിനൊപ്പം ഏറ്റവും ഒടുവിൽ കോട്ടയത്ത് കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് നിലവിൽ ഉണ്ടായിരുന്ന കോട്ടയത്ത് ഇതോടെ ഓറഞ്ച് അലർട്ട് ആവുകയായിരുന്നു. മധ്യ-തെക്കൻ കേരളത്തിലാണ് മഴ മുന്നറിയിപ്പ് കൂടുതലായും നൽകിയിരിക്കുന്നത്.
നിലവിൽ വടക്കൻ കേരളത്തിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നിലവിലില്ല. അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തുടർന്ന് ഇത് തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
ഇത് കൂടാതെ തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി കൂടി നിലകൊള്ളുന്നുണ്ട്. ഇതും കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ പെയ്യാനുള്ള സാധ്യത വർധിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സാധാരണ മഴയ്ക്ക് പുറമേ ഇടിമിന്നലിനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നിലവിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. കേരള തീരത്തെ മോശം കാലാവസ്ഥയും ശക്തമായ കാറ്റിനുള്ള സാധ്യതയുമാണ് മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്താൻ കാരണം.












Click it and Unblock the Notifications