വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട്
ജൂലൈ 14, 15, 16 തീയതികളിൽ ഇടിമിന്നൽ, അതിതീവ്ര മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളി മുന്നറിയിപ്പും നൽകിയിട്ടുണ്ട്
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായി തുടരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിലും തീവ്രമഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂരാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 10 സെന്റി മീറ്റർ. പടിഞ്ഞാറത്തറ, മട്ടന്നൂർ എന്നിവിടങ്ങളിൽ എട്ട് സെന്റി മീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുതിയ മേക്കോവറുകളില്‍ നടി മേഘ്‌ന വിന്‍സെന്റ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച വരെ അതിതീവ്ര മഴ തുടരും. ജൂലൈ 14, 15, 16 തീയതികളിൽ ഇടിമിന്നൽ, അതിതീവ്ര മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജൂലൈ 17, 18 തീയതികളിൽ മുന്നറിയിപ്പുകളൊന്നുമില്ല.
അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയാണ് ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്നത്.
14-07-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
15-07-2021: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
16-07-2021: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
2021 ജൂലൈ 14 മുതൽ 16 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
14-07-2021 മുതൽ 16-07-2021 വരെ: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
14-07-2021 മുതൽ 18-07-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ, വടക്ക്-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ജൂലൈ 15 രാത്രി 11.30 വരെ 2.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം. etc.) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
സാന്ത്വനത്തിലെ അഞ്ജലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം












Click it and Unblock the Notifications