ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രത നിർദേശം
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പാലക്കാടും തിരുവനന്തപുരവും ഒഴികെയുള്ള സംസ്ഥാനത്തെ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ സജീവമായി തന്നെ തുടരുകയാണ്. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും അതിതീവ്ര മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. വരും മണിക്കൂറുകളിലും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് പാലക്കാടും തിരുവനന്തപുരവും ഒഴികെയുള്ള സംസ്ഥാനത്തെ ജില്ലകളിലെല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മഴ കൂടുതൽ കനക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിൽ 115.5 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴയും ലഭിക്കും. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നത്. ജൂലൈ 25 വരെ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും മത്സ്യത്തൊഴിലാളി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications