ഹാദിയയെ കാണാൻ വനിതാ കമ്മീഷനെ അനുവദിക്കാതെ അശോകൻ.. ഹാദിയ സന്തോഷവതിയല്ലെന്ന് ജോസഫൈൻ
കോട്ടയം: വിവാദമായ മതപരിവര്‍ത്തന കേസില്‍ ഹാദിയയെ ഈ മാസം 27ന് നേരിട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്ന് രേഖാ ശര്‍മ്മ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാന വനിത കമ്മീഷന് ഹാദിയയെ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഹാദിയയെ കാണാൻ അനുവാദമില്ല
ദേശീയ വനിതാ കമ്മീഷന്റെ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നേരത്തെ ആരോപിച്ചിരുന്നു. ബിജെപിക്ക് താല്‍പര്യമുള്ള ഇടങ്ങളില്‍ മാത്രം സന്ദര്‍ശനം നടത്തിയായിരുന്നു രേഖ ശര്‍മ്മയുടെ മടക്കം. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഹാദിയയെ കാണാന്‍ അച്ഛന്‍ അശോകന്‍ അനുവദിക്കുന്നില്ല എന്നാണ് ആരോപണം.

സുരക്ഷയാണ് പ്രശ്നം
സുരക്ഷാ പ്രശ്‌നം പറഞ്ഞാണ് അശോകന്‍ ഹാദിയയെ കാണാന്‍ അനുവദിക്കാത്തത് എന്ന് എംസി ജോസഫൈന്‍ ആരോപിച്ചു. ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് സംസ്ഥാനത്തെ വനിതാ കമ്മീഷന് ഉള്ളതെന്ന് ജോസഫൈന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. അശോകന് ഇഷ്ടമുള്ളവരെ മാത്രമാണോ ഹാദിയയെ കാണാന്‍ അനുവദിക്കുന്നതെന്നും ജോസഫൈന്‍ ചോദിച്ചു.

നിലപാടിൽ സംശയം
അശോകന്റെ ഈ നിലപാട് സംശയമുണ്ടാക്കുന്നതാണ്. സുപ്രീം കോടതിയില്‍ ഹാദിയയെ ഹാജരാക്കിയ ശേഷം ഈ നിലപാട് തുടരാന്‍ സാധിക്കില്ലെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ശേഷം വൈക്കത്തെ വീട്ടില്‍ അച്ഛന്റെ സംരക്ഷണത്തിലാണ് ഹാദിയ. എന്നാല്‍ ഇത്രയും നാളുകള്‍ക്കിടെ ഒരു തവണ പോലും വനിതാ കമ്മീഷന്‍ ഹാദിയയെ കാണാന്‍ പോയിരുന്നില്ല. ഇത് വിമര്‍ശിക്കപ്പെട്ടിരുന്നു.

ഹാദിയ സന്തോഷവതിയല്ല
ഹാദിയ വീട്ടില്‍ സന്തോഷവതിയാണ് എന്ന ദേശീയ വനിതാ കമ്മീഷന്റെ കണ്ടെത്തല്‍ എംസി ജോസഫൈന്‍ തള്ളിക്കളഞ്ഞു. ഹാദിയ വീട്ടില്‍ സുരക്ഷിതയാണ്. എന്നാല്‍ ഹാദിയ സന്തോഷവതിയല്ല. ഹാദിയയ്ക്ക് സന്തോഷം നല്‍കേണ്ടത് കുടുംബം ആണെന്നും എംസി ജോസഫൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

നിർബന്ധിത മതപരിവർത്തനം
കേരളത്തിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട് എന്ന ദേശീയ വനിതാ കമ്മീഷന്റെ ആരോപണം നിഷേധിച്ച് എംസി ജോസഫൈന്‍ രംഗത്തെത്തിയിരുന്നു. കേരളത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം എന്ന് എംസി ജോസഫൈന്‍ വിമര്‍ശനം ഉന്നയിച്ചു. ദേശീയ തലത്തില്‍ കേരളത്തെ താഴ്ത്തിക്കെട്ടാനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രമിക്കുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

സര്‍ക്കാര്‍ നടപടിയെടുക്കണം
എംസി ജോസഫൈന്റെ പരാമര്‍ശത്തിന് മറുപടിയായി സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് ആവര്‍ത്തിച്ച് പറയുകയുണ്ടായി ദേശീയ വനിതാ കമ്മീഷന്‍ . മതം മാറ്റത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും രേഖ ശര്‍മ്മ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പല മതംമാറ്റങ്ങളും നടക്കുന്നത് മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ കേരളത്തിലെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

തനിക്ക് നീതി ലഭിക്കണം
നേരത്തെ തിരുവനന്തപുരത്ത് നിന്നും കാണാതായ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിനെ രേഖാ ശര്‍മ്മ സന്ദര്‍ശിച്ചിരുന്നു. നിമിഷ ഫാത്തിമയെ കണ്ടെത്തുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിന്ദു വനിതാ കമ്മീഷനെ അറിയിച്ചു. തനിക്ക് നീതി ലഭിക്കണമെന്നും ബിന്ദു വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications