കെവിന്റേത് മുങ്ങിമരണം! ശരീരത്തിൽ ഇരുപതിലേറെ മുറിവുകൾ.. പ്രാഥമിക സൂചനകൾ ഇങ്ങനെ
കോട്ടയം: കെവിന്‍ ജോസഫിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ചാലിയേക്കര തോട്ടിലാണ് കണ്ടെത്തിയത്. വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന തരത്തിലായിരുന്നു കെവിന്റെ മൃതദേഹം കിടന്നിരുന്നത്. കെവിനെ കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.
അതിനിടെ കെവിന്റെ മരണത്തില്‍ നിര്‍ണായകമായ മറ്റ് ചില വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
തോട്ടിൽ പൊങ്ങിയ കെവിൻ
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കെവിന്‍ ജോസഫ് എന്ന ഇരുപത്തിമൂന്നുകാരനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ളവരുടെ സംഘം തട്ടിക്കൊണ്ട് പോയത്. ഞായറാഴ്ച രാവിലെ തട്ടിക്കൊണ്ട് പോകപ്പെട്ട കെവിന്റെ മൃതദേഹം പിറ്റേ ദിവസം രാവിലെ ചാലിയേക്കര തോട്ടില്‍ പൊങ്ങി. അതിനിടയില്‍ കെവിന് എന്താണ് സംഭവിച്ചത് എന്ന് പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.
മുങ്ങിമരണമെന്ന് നിഗമനം
കൊലപാതക സാധ്യത തന്നെയാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍ വ്യത്യസ്തമാണ്. കെവിന്റെത് വെള്ളം ഉള്ളില്‍ ചെന്നുള്ള മുങ്ങിമരണമാണ് എന്നാണ് പ്രാഥമിക നിഗമനം. കെവിനെ തട്ടിക്കൊണ്ട് പോയവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം തോട്ടില്‍ ഉപേക്ഷിച്ചതാകാനാണ് ഒരു സാധ്യതയെന്ന് പോലീസ് കരുതുന്നു. അവശനായ കെവിന്‍ മുങ്ങി മരിച്ചതാവാം.
ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്
അതല്ലെങ്കില്‍ ഗുണ്ടാസംഘത്തില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്ന വഴിയില്‍ തോട്ടില്‍ വീണ് മരണം സംഭവിച്ചതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. നേരത്തെ കേസില്‍ പിടിയിലായിരിക്കുന്ന മൂന്ന് പേര്‍ നല്‍കിയ മൊഴി കെവിന്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി എന്നതാണ്. കെവിന് ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട് എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുപതില്‍ അധികം മുറിവുകള്‍
കെവിന്റെ ശരീരത്തില്‍ ഇരുപതില്‍ അധികം മുറിവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചെറുതും വലുതുമായ മുറിവുകളാണ് കെവിന്റെ ശരീരത്തിലുള്ളത്. കണ്ണിനും സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ മരണകാരണമായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.
ആന്തരിക അവയവങ്ങള്‍ പരിശോധിക്കണം
അതേസമയം ആന്തരിക അവയവങ്ങള്‍ക്കേറ്റ പരിക്ക് മരണകാരണമായിട്ടുണ്ടോ എന്നറിയാന്‍ രാസപരിശോധന നടത്തേണ്ടതുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തിയ ശേഷമാവും അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുക. അഴുകിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നതെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധരാണ് കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
Recommended Video
ആയിരങ്ങളുടെ അന്ത്യാജ്ഞലി
പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതിനിടെയും ശേഷവും മെഡിക്കല്‍ കോളേജിന് മുന്നില്‍ വിവിധ സംഘടനകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. കെവിന്റെ മൃതദേഹം ഏറ്റുവാങ്ങുന്നത് ചൊല്ലിയായിരുന്നു തര്‍ക്കം. പിന്നീട് പോലീസ് ഇടപെട്ടാണ് മൃതദേഹം കെവിന്റെ വീട്ടിലെത്തിച്ചത്. ആയിരങ്ങളാണ് കെവിനെ കാണാന്‍ വീട്ടിലേക്ക് എത്തിച്ചേര്‍ന്നത്. വൈകിട്ട് മൂന്ന് മണിയോടെ കെവിന്റെ മൃതദേഹം ഗുഡ്‌ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.