ഇഡി അന്വേഷണത്തെക്കുറിച്ച് അറിയില്ല; നിക്ഷേപിച്ചതിലെ ഒരു രൂപ പോലും നഷ്ടമായില്ല; കിഫ്ബി സിഇഒ
തിരുവനന്തപുരം: കിഫ്ബി യെസ് ബാങ്കിൽ നടത്തിയ നിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നുവെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് കിഫ്ബി സിഇഒ. കിഫ്ബി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് സിഇഒ കെഎം എബ്രഹാം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേ സമയം യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് വഴി സാമ്പത്തിക ലാഭമല്ലാതെ ഒരു രൂപ പോലും നഷ്ടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന്
യെസ് ബാങ്കിൽ കിഫ്ബി നടത്തിയ 250 കോടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിലാണ് വ്യക്തമാക്കിയത്. ഇതോടെയാണ് സംഭവത്തിൽ കിഫ്ബിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം പുറത്തുവരുന്നത്. പരാതി ലഭിച്ചതോടെ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിരിക്കാം. അല്ലാതെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചതായി എവിടെയും പറയുന്നില്ലെന്നും അന്വേഷണം നടത്താനുള്ള കാരണം വ്യക്തമല്ലെന്നും കിഫ്ബി സിഇഒ കൂട്ടിച്ചേർത്തു.

എന്തുകൊണ്ട് വിശദീകരണം
കിഫ്ബിയുടേത് മുതൽക്കൂട്ട് ബ്രാൻഡ് നെയിം ആണെന്നും ഇതിന് മങ്ങലേൽക്കാതിരിക്കാനാണ് വിശദീകരണം നൽകുന്നതെന്നും സിഇഒ വ്യക്തമാക്കി. കിഫ്ബിക്ക് ഇൻവെസ്റ്റ്മെന്റ് പോളിസിയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം വിവിധ പദ്ധതികൾക്ക് വേണ്ടി സ്വരൂപിച്ച പണം ബാങ്കുകളിൽ നിക്ഷേപിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. ഇത് കൂടുതലും പൊതുമേഖലാ ബാങ്കുകളാണ്. എന്നാൽ ഇൻവെസ്റ്റ് മാനേജ്മെന്റ് കമ്മറ്റിയുടെ നിർദേശം അനുസരിച്ചാണ് നിക്ഷേപങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

250 കോടി നിക്ഷേപിച്ചു
2017 മുതൽ 2018 വരെയുള്ള കാലയളവിൽ യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സമയത്ത് യെസ് ബാങ്കിന്റേത് ഉയർന്ന റേറ്റിംഗ് ആയിരുന്നു. ട്രിപ്പിൾ എ മാനദണ്ഡം അനുസരിച്ചാണ് യെസ് ബാങ്കിനെ ക്വാട്ട് ചെയ്തതെന്നും പിന്നീടുള്ള നിക്ഷേപങ്ങളെല്ലാം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നുവെന്നും സിഇഒ വ്യക്തമാക്കി. ഏഴ് തവണ യെസ് ബാങ്കിൽ നിക്ഷേപം നടത്തിയിരുന്നുവെന്നും അവസാനം 2018ലാണ് നിക്ഷേപം നടത്തിയത്. പല കാലയളവിലായി 250 കോടി രൂപയാണ് യെസ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്. 2018ന്റെ അവസാനത്തോടെയാണ് യെസ് ബാങ്കിന്റെ റേറ്റിംഗ് കുറയാൻ തുടങ്ങിയത്. ഇതോടെയാണ് യെസ് ബാങ്കുമായുള്ള പണമിടപാടുകൾ അവസാനിപ്പിക്കുന്നതെന്നും കെഎം എംബ്രഹാം ചൂണ്ടിക്കാണിച്ചു.

നഷ്ടം സംഭവിച്ചില്ലെന്ന്
യെസ് ബാങ്കിൽ കിഫ്ബി പണം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം കാലാവധി പൂർത്തിയാവാൻ കാത്തിരുന്നു. 2019 ആഗസ്റ്റിൽ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായതോടെ പലിശ ഉൾപ്പെടെ മുഴുവൻ തുകയും യെസ് ബാങ്കിൽ നിന്ന് പിൻവലിക്കുകയും മറ്റ് ബാങ്കുകളിൽ നിക്ഷേപിക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ എൻഫോഴ്സ്മെന്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താനുള്ള പശ്ചാത്തലമില്ലെന്നും കിഫ്ബി സിഇഒ ചൂണ്ടിക്കാണിക്കുന്നു.

കേന്ദ്രം പറഞ്ഞത്
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്നതായി കേന്ദ്രസർക്കാരാണ് വെളിപ്പെടുത്തിയത്. യെസ് ബാങ്കിൽ കിഫ്ബി നിക്ഷേപിച്ച 250 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവരുന്നതെന്നാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചത്. കിഫ്ബി സിഇഒ കെഎം ഇബ്രാഹിമിനെതിരെയും ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടന്നുവരികയാണെങ്കിലും അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications