വാക്സിന്‍ വിതരണത്തില്‍ സംസ്ഥാനത്തിന് മുന്‍ഗണന നല്‍കണമെന്ന് കെകെ ശൈലജ; പരിഹസിച്ച് അമിത് മാളവ്യ
തിരുവനന്തപുരം: കോവിഡ് -19 വാക്‌സിൻ വിതരണ വേളയിൽ മുൻഗണന നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേരള സർക്കാർ. വാക്‌സിൻ വിതരണത്തിന് കേരളം പൂർണമായും തയാറാണെന്നും സംസ്ഥാനത്തിന് നൽകാൻ കേന്ദ്രം തീരുമാനിക്കുന്ന ഏത് വാക്‌സിനും സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. വാക്സിൻ വിതരണത്തിൽ സംസ്ഥാന മുൻഗണന ആവശ്യപ്പെടുന്നതിനുള്ള നിരവധി കാരണങ്ങളും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏറ്റവും ആദ്യം കോവിഡ് സ്ഥിരീകരിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. തുടക്കത്തില്‍ രാജ്യത്തിന് തന്നെ മാതൃകയാവുന്ന തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളായിരുന്നു കേരളം നടത്തിവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലേറെയാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം പ്രമേഹ രോഗികളുള്ളതും കേരളത്തിലാണ്. സംസ്ഥാനത്ത് ധാരാളം പേര്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ, മറ്റ് രോഗങ്ങൾ എന്നിവയുമായി പോരാടുന്നു. ഇവരില്‍ കോവിഡ് ബാധ പടരുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

ജനസാന്ദ്രത കൂടുതലുള്ളതും അണുബാധയുടെ വ്യാപനം ശക്തിപ്പെടുത്തുന്നു. 50 വയസ്സിനു മുകളിലുള്ളവരെ വാക്സിനുകൾക്കുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനാൽ, കേരളത്തിലെ മുതിർന്നവരുടെ ജനസംഖ്യയുടെ ശരാശരി പ്രായം ദേശീയ ശരാശരിയേക്കാൾ കൂടുതലായതിനാൽ ഇതും ഒരു പ്രധാന കാരണമാണ്. അതേസമയം, ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യട്വീറ്റിൽ സംസ്ഥാനത്തിന്റെ അഭ്യർത്ഥനയെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
'കൊറോണ വൈറസിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ശേഷം, വാക്‌സിൻ വിതരണത്തിൽ മുൻഗണന ലഭിക്കുന്നതിന് കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇപ്പോൾ കേരളത്തിൽ ഉയർന്ന കേസുകൾ ഉദ്ധരിക്കുന്നു. കേരള മോഡൽ ഇപ്പോഴും പ്രവർത്തനക്ഷമാമാണോ? " മാളവ്യ ട്വിറ്ററിൽ കുറിച്ചു.












Click it and Unblock the Notifications