കെഎം ബഷീർ മരിച്ചിട്ട് 4 മാസം, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഇന്നലെ ''ലെഫ്റ്റാ''യി, വഴിത്തിരിവ്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കാണാതായ ഫോൺ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് എംബി ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് നാടകീയ വഴിത്തിരിവ് ഉണ്ടായത്. നാല് മാസങ്ങൾക്ക് മുമ്പാണ് കെഎം ബഷീർ മരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും കാണാതായ ബഷീറിന്റെ ഫോൺ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത്രയും നാൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
എന്നാൽ ബഷീർ ഉപയോഗിച്ചിരുന്ന നമ്പർ അദ്ദേഹം ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഇന്നലെ ''ലെഫ്റ്റ്'' ആയതോടെയാണ് ബഷീറിന്റെ ഫോൺ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന സംശയം ബലപ്പെട്ടത്. ''ബഷീർ ലെഫ്റ്റ്'' എന്ന് വിവിധ മാധ്യമ ഗ്രൂപ്പുകളിൽ സന്ദേശം ലഭിച്ചു. സൈബർ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസ് നീക്കം.

മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാൻ പോലീസ് ഐഎംഇഐ നമ്പർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ബഷീറിന്റെ കാണാതായ ഫോണിൽ ആരെങ്കിലും വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുകയോ റീ ഇന്സ്റ്റാൾ ചെയ്യുകയോ ചെയ്താൽ ലെഫ്റ്റായി എന്ന സന്ദേശം വരാം. ഫോൺ നമ്പർ ഒരു തവണ രജിസ്റ്റർ ചെയ്താൽ സിം ഇല്ലെങ്കിലും ഫോണിൽ വാട്സാപ്പ് കിട്ടുമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നം തീയതിയാണ് മ്യൂസിയം ജംഗ്ഷന് മുമ്പിലുള്ള പബ്ലിക് ഓഫീസിന് മുമ്പിൽ വെച്ച് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാർ ഇടിച്ച് എംബി ബഷീർ മരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്നും ബഷീറിന്റെ ഫോൺ കണ്ടെത്താനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ സഹപ്രവർത്തകർ ഈ ഫോണിലേക്ക് വിളിച്ചിരുന്നെങ്കിലും ആരും എടുത്തില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു.












Click it and Unblock the Notifications