കൊവിഡിനെ നേരിടാൻ രണ്ട് പാക്കേജുകൾ, കിറ്റും പെൻഷനും, എണ്ണിപ്പറഞ്ഞ് കെഎൻ ബാലഗോപാൽ
തിരുവനന്തപുരം: പിണറായി സർക്കാർ രണ്ടാം വരവിൽ നൂറ് ദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സർക്കാർ ഇതുവരെ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ട് കൊവിഡ് പാക്കേജുകളും പെൻഷൻ വിതരണവും ഓണക്കിറ്റ് അടക്കമുളള ഭക്ഷ്യക്കിറ്റ് വിതരണവും അടക്കമുളള സർക്കാരിന്റെ പ്രവർത്തനങ്ങൾ കെഎൻ ബാലഗോപാൽ വിശദീകരിക്കുന്നു.
''രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾ പൂർത്തിയായിരിക്കുന്നു. കോവിഡ് ഉയർത്തിയ വെല്ലുവിളികളെ നേരിടാൻ രണ്ടു പാക്കേജുകളാണ് ഈ സർക്കാർ പ്രഖ്യാപിച്ചത്. പാക്കേജിലെ പ്രഖ്യാപനങ്ങളിൽ ബഹു ഭൂരിപക്ഷവും നടപ്പിലാക്കാൻ കഴിഞ്ഞു. ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ പ്രഖ്യാപനങ്ങളും നടപ്പിലാക്കാൻ സാധിച്ചു. നേരിട്ട് പണമെത്തിക്കുന്ന പദ്ധതികളുടെ എൺപത് ശതമാനവും പൂർത്തിയായി. സാമ്പത്തിക പുനരരുജ്ജീവന പാക്കേജ് നടപ്പിലാക്കാനുള്ള പ്രാഥമിക ചർച്ചകൾ നബാർഡ്, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി നടന്നു വരികയാണ്.

കോവിഡ് അനുബന്ധ പാക്കേജിലെ കെഎഫ്സി, കെഎസ്എഫ്ഇ എന്നിവ വഴി നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതികൾ വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസത്തെ പെൻഷനും സ്‌പെഷ്യൽ കിറ്റും നൽകിക്കഴിഞ്ഞു . സർക്കാർ കെട്ടിടങ്ങളുടെ വാടക ഒഴിവാക്കാനുള്ള ഉത്തരവും ഉടൻ പുറപ്പെടുവിക്കുന്നതായിരിക്കും. പുതുക്കിയ ശമ്പളവും പെൻഷനും കൃത്യമായി നൽകി വരികയാണ്. മാറ്റി വെച്ച ശമ്പളത്തിന്റെ 500 കോടി രൂപ വീതമുള്ള നാലു ഗഡു കുടിശ്ശികകളും പെൻഷൻ പരിഷ്കരണത്തിന്റെ 1300 കോടി രൂപ വീതമുള്ള രണ്ടു ഗഡു കുടിശ്ശികകളും നൽകി കഴിഞ്ഞു.
യൂണിവേഴ്സിറ്റി ജീവനക്കാരുടെ പെൻഷൻ പരിഷ്കരണവും ഹോമിയോ കോളേജ് അധ്യാപകർ, മുനിസിപ്പൽ കണ്ടിജന്റ് ജീവനക്കാർ മുതലായവരുടെ ശമ്പള പരിഷ്ക്കരണവും നടപ്പിലാക്കി.ശമ്പള പരിഷ്കരണ അപാകതകൾ പരിശോധിക്കാൻ ധനവകുപ്പിൽ അനോമലി സെൽ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഈ മൂന്ന് മാസ കാലയളവിൽ ആയിരത്തി മുന്നൂറോളം തസ്തികൾ സൃഷ്ടിച്ചിട്ടുണ്ട് . ഇതിനു പുറമെ 7500 ലധികം പേർക്ക് പിഎസ്സി വഴി നിയമനവും നൽകി. കോവിഡ് ഉയർത്തിയ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും സംതൃപ്തിയുമുണ്ട്.
ബീച്ചിൽ തിമിർത്ത് നടി പ്രയാഗ മാർട്ടിൻ, പുത്തൻ ചിത്രങ്ങൾ വൈറൽ
ഓണക്കാലത്ത് വിവിധ ആനുകൂല്യങ്ങൾ നൽകാനായി 9018 കോടി രൂപ ചെലവായി. മാറ്റി വെച്ച ശമ്പളം തിരികെ നൽകിയതുൾപ്പെടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ 5715 കോടി, സർക്കാർ ജീവനക്കാരുടെ ബോണസ്/ ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ നല്കാൻ 800 കോടി, വിവിധ സ്ഥാപനങ്ങളുടെ ബോണസ്, ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവയ്ക്ക് 100 കോടി, സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ 1700 കോടി, ആയിരം രൂപ വീതം വിവിധ വിഭാഗം ജീവനക്കാർക്ക് നൽകിയതിനു ചെലവായ 147 കോടി, വിവിധ ബോർഡുകൾക്ക് ശമ്പളം നൽകാൻ 30 കോടി, ഓണക്കിറ്റിന് 526 കോടി എന്നിങ്ങനെ വിവിധ മേഖലകളിൽ സഹായമെത്തിച്ചു.
932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്കാണ് ആഗസ്റ്റ് ആദ്യ വാരം നടന്ന കിഫ്ബി ബോർഡ് യോഗം അനുമതി നൽകിയത്. ഇതിന് പുറമേ ദേശീയപാത വിപുലീകരണത്തിന് പുതിയ മൂന്ന് സ്‌ട്രെച്ചുകൾക്കായി ഭൂമി ഏറ്റെടുക്കാൻ 1395.01 കോടി രൂപയുടെ അംഗീകാരവും നൽകിയിട്ടുണ്ട്. ഗ്രീൻ പദ്ധതികൾക്ക് 1100 കോടി രൂപയുടെ വായ്പയ്ക്ക് അംഗീകാരം ഈ ചുരുങ്ങിയ കാലയളവിൽ നൽകിയിട്ടുണ്ട്. ഇതിൽ 500 കോടി രൂപയുടെ ജലവിതരണ പദ്ധതികളും 600 കോടിയുടെ ആരോഗ്യ മേഖലയിലെ പദ്ധതികളും ഉൾപ്പെടുന്നു ധനവകുപ്പിൽ ജിഎസ്ടി, ലോട്ടറി, ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രവർത്തന അവലോകനം നടത്തികഴിഞ്ഞു
വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മുതലായവയ്ക്കുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി. ധനകാര്യ സ്ഥാപങ്ങളായ കെ.എസ്.എഫ്.ഇ, കെ.എഫ്.സി എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു''.












Click it and Unblock the Notifications