കൊച്ചി മെട്രോ പിങ്ക് ലൈൻ; യാത്രക്കാർക്ക് പ്രതീക്ഷ, ജോലികൾ പകുതി പൂർത്തിയായി, 310 തൂണുകൾ സ്ഥാപിച്ചു
കൊച്ചി: നഗരത്തിലെ യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ പിങ്ക് ലൈൻ അഥവാ കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമ്മാണം പകുതി പിന്നിട്ടു. ഇൻഫോപാർക്ക്-കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മെട്രോയുടെ നിർമ്മാണം 58 ശതമാനം പൂർത്തിയായെന്നാണ് കെഎംആർഎല്ലിന്റെ ഏറ്റവും പുതിയ വിലയിരുത്തൽ. ഇവിടേക്കുള്ള പാതയിൽ 310 തൂണുകൾ സ്ഥാപിച്ചു. പിയർക്യാപ്പുകൾ മൂന്നിലൊന്നും സ്ഥാപിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്.
പിങ്ക് ലൈൻ പാതയിലെ 9 സ്‌റ്റേഷനുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സ്‌റ്റേഷനുകളടക്കം 469 തൂണുകളാണ് കാക്കനാട് മെട്രോയ്ക്ക് വേണ്ടത്. റോഡിലെ തൂണുകൾ 80 ശതമാനത്തോളം ഉയർന്നിട്ടുണ്ട്. പാലാരിവട്ടം, കലക്ട്രറ്റ് സിഗ്നൽ ജംക്‌ഷൻ ഭാഗങ്ങളിലാണ് പ്രധാനമായും തൂണുകൾ സ്ഥാപിക്കേണ്ടത്. ഇതിന് പുറമേ മെട്രോ സ്‌റ്റേഷനുകളുടെ ചില തൂണുകളും ഇവിടെ സ്ഥാപിക്കാനുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പിങ്ക് ലൈനിൽ വരുന്ന 11 മെട്രോ സ്‌റ്റേഷനുകളിൽ 9 എണ്ണത്തിലും നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അതിൽ തന്നെ പടമുകളിൽ മാത്രമാണ് സ്‌റ്റേഷന്റെ നിർമ്മാണം തുടങ്ങാനുള്ളത്. ഇവിടെയാവട്ടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്. ചെമ്പുമുക്കിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഇവിടെയും സ്ഥലമെടുപ്പ് വൈകുന്നതാണ് വൈകാൻ കാരണമായത്. പതിനൊന്നാമത്തെ സ്‌റ്റേഷൻ സമാർട്ട് സിറ്റിക്കുള്ളിലാണ്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.
നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് സീപോർട്ട് എയർപോർട്ട് റോഡ്-പടമുകൾ ലിങ്ക് റോഡിൽ മെട്രോ റെയിൽ നിർമ്മാണം വേഗത്തിലാക്കിയിരിക്കുകയാണ്. ഇവിടെ തൂണുകൾ സ്ഥാപിച്ചശേഷം റോഡ് വീതികൂട്ടി പൂർണമായി തുറന്നാൽ സീപോർട്ട് എയർപോർട്ട് റോഡിലും സിവിൽ ലൈൻ റോഡിലും ഗതാഗതക്കുരുക്കിന് അയവുവരുമെന്നാണ് പ്രതീക്ഷ. ഈ ഭാഗത്തായി റോഡിൽ ചെറിയ വിള്ളൽ കണ്ടെത്തിയതിനാൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിച്ചിട്ടുണ്ട്.
അതിനിടെ സിവിൽ ലൈനിലും സീപോർട് റോഡിലും മെട്രോ റെയിലുമായി ബന്ധപ്പെട്ട ബാരിക്കേഡുകൾ ഇനിയും നീക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. മെട്രോ സ്‌റ്റേഷൻ നിർമാണ കേന്ദ്രങ്ങളിൽ റോഡുകൾക്ക് വീതി കുറവാണ്. പാലാരിവട്ടം, ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമം, കാക്കനാട്, സെസ്, ചിറ്റേത്തുകര, രാജഗിരി, ഇൻഫോപാർക്ക്, സ്‌മാർട്ട് സിറ്റി എന്നിങ്ങനെയാണ് പിങ്ക് ലൈനിലെ മെട്രോ സ്‌റ്റേഷനുകൾ.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം 2027 ഓഗസ്‌റ്റ് മാസത്തോടെ ഔദ്യോഗികമായി കമ്മീഷൻ ചെയ്യാനാണ് കെഎംആർഎൽ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് പൂർത്തിയാവുമോ എന്നത് കണ്ടറിയണം. 2025 ഡിസംബറിൽ രണ്ടാംഘട്ടം കമ്മീഷൻ ചെയ്യാനായിരുന്നു കെഎംആർഎൽ ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ അത് പിന്നീട് പല കാരണങ്ങളാൽ നീട്ടേണ്ടി വരികയായിരുന്നു. ഇപ്പോഴും സമയക്രമം പാലിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
നഗരത്തിലെ തിരക്കേറിയ കലൂരിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് രണ്ടാം ഘട്ടത്തിൽ കെഎംആർഎൽ നിർമ്മിക്കുന്നത്. കാക്കനാട് ഇൻഫോപാർക്ക്, സ്‌മാർട്ട് സിറ്റി, കിൻഫ്ര, കൊച്ചിൻ സ്പെഷ്യൽ ഇക്കണോമിക് സോൺ തുടങ്ങിയ പ്രധാന ഇടങ്ങളിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോ വികസിപ്പിക്കുന്നത്. ഇത് വരുന്നതോടെ കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരും.












Click it and Unblock the Notifications