കൊടകരക്കേസില്‍ തനിക്ക് ബന്ധമില്ല: നഷ്ടമായ കോടികള്‍ ബിജെപിയുടെ പണമെന്നും സുരേന്ദ്രന്‍
തിരുവനന്തപുരം: എൽ ഡി എഫും യു ഡി എഫും അഴിമതിക്കാർക്ക് വേണ്ടി കൈകോർക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരുമുന്നണികളും ഒറ്റക്കെട്ടായി കെജരിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണ്. എൽ ഡി എഫിലെയും യു ഡി എഫിലെയും പല അഴിമതിക്കാരും അകത്താകുമെന്ന ഭീതിയാണ് ഇരുകൂട്ടരുടേയും വെപ്രാളത്തിന് കാരണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് സഹകരണ ബാങ്ക് കൊള്ളകളിലടക്കം എല്ലാത്തിലും ഇടത്- വലത് സഹകരണം വ്യക്തമാണ്. കരിവന്നൂരിൽ സി പി എമ്മാണെങ്കിൽ മാവേലിക്കരയിൽ കോൺഗ്രസും കണ്ടലയിൽ സി പി ഐയും എആർ നഗറിൽ ലീഗുമാണ് തട്ടിപ്പ് നടത്തിയത്. മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നത് യുഡിഎഫിനെയും എൽഡിഎഫിനെയും അസ്വസ്ഥമാക്കുകയാണ്. രണ്ട് കൂട്ടരും മാസപ്പടി വാങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ കാണുന്നത് അഴിമതിക്കാരുടെ ഐക്യമാണ്. എൻ ഡി എ പോരാടുന്നത് അഴിമതിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കള്ളപ്പണക്കേസ് വെറും കവർച്ചാക്കേസാണെന്നും കള്ളപ്പണക്കേസല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.കൊടകരയിൽ കവർന്ന മൂന്നരക്കോടി രൂപയിൽ 1.4 കോടി രൂപമാത്രമാണ് കണ്ടെത്തിയത്. ബാക്കിയുള്ള രണ്ട് കോടി രൂപ എവിടെ പോയെന്ന് ഇപ്പോഴും ആർക്കുമറിയില്ല. 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40 നാണ് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവർന്നത്. 23 പേരെ അറസ്റ്റുചെയ്ത കേസിൽ ബിജെപി നേതാക്കളടക്കം 19 പേർ സാക്ഷികളായിരുന്നു. മതിയായ രേഖകളില്ലാത്ത പണം സൂക്ഷിക്കുന്നത് കേസ് എടുത്ത് അന്വേഷിക്കുന്ന നാട്ടിലാണ് കൊടകര കള്ളപ്പണക്കേസിൽ അന്വേഷണ ഏജൻസികൾ മിണ്ടാതിരിക്കുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാവാത്ത തോമസ് ഐസക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ഐസക്കിന് നിയമത്തിന് മുമ്പിൽ ഒളിച്ചോടാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥ എല്ലാവർക്കും ബാധകമാണ്.
ഈരാറ്റുപേട്ടയിൽ ക്രൈസ്തവർ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് തോമസ് ഐസക്ക് ഫേസ്ബുക്കിൽ എഴുതിയത്. കുറച്ചു കുട്ടികൾ അറിയാതെ വൈദികനെ കാർ ഇടിക്കുകയായിരുന്നു എന്നാൽ നിക്ഷിപ്ത താത്പര്യക്കാരായ ക്രൈസ്തവർ പള്ളിമണി മുഴക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് ഐസക്ക് പറയുന്നത്. ഇത് മുഖ്യമന്ത്രി പറഞ്ഞതിന് നേരെ വിപരീതമാണ്. ഇതാണോ എൽഡിഎഫിൻ്റെ നിലപാടെന്ന് അവർ വ്യക്തമാക്കണം. തൃശ്ശൂരിൽ പിണറായി വിജയൻ കരിവന്നൂർ കേസിൽ പ്രതികളായ സിപിഎം നേതാക്കളെ സന്ദർശിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications