ഒറ്റയാൾ നേതാവിൽ നിന്ന് ഒറ്റപ്പെട്ടവനായി സുരേന്ദ്രൻ; പാർട്ടിക്കുള്ളിലെ വിവാദങ്ങൾ ബിജെപിക്ക് വലിയ തലവേദനയാകുന്നു
വിവാദ വിഷയങ്ങളോട് പ്രതികരിക്കാൻ പോലും പല നേതാക്കളും തയാറാകുന്നില്ല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ പൊതു സമൂഹത്തിലും മാധ്യമങ്ങളിലുമെല്ലാം സജീവമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മറ്റ് നേതാക്കളും. എന്നാൽ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയും പിന്നാലെ ഉയർന്നുവന്ന കുഴൽപ്പണമുൾപ്പടെയുള്ള ഗുരുതര ആരോപണങ്ങളും ബിജെപിയെ തളർത്തി കളഞ്ഞു. വിവാദ വിഷയങ്ങളോട് പ്രതികരിക്കാൻ പോലും പല നേതാക്കളും തയാറാകുന്നില്ല. സംസ്ഥാന നേതൃത്വമാകട്ടെ യോഗങ്ങൾ വിളിക്കുന്നതിൽ പോലും മടി കാണിക്കുകയാണ്.
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂര്യന് ചുറ്റുമുള്ള മഴവില്‍ വലയം; ഹൈദരാബദില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനാണ് ഈ ഘട്ടത്തിൽ പാർട്ടിക്കുള്ളിൽ തികച്ചും ഒറ്റപ്പെട്ട് പോകുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്കുള്ള പ്രധാന കാരണം നേതൃത്വത്തിന്റെ വീഴ്ചയും അലംഭാവവുമാണെന്ന് പറയുമ്പോൾ, ആ ആരോപണ വിരൽ ചൂണ്ടുന്നത് സുരേന്ദ്രനിലേക്ക് തന്നെയാണ്. ഇപ്പോൾ കുഴൽപ്പണ കേസിലും തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടിലും സുരേന്ദ്രൻ തന്നെയാണ് പ്രധാന ആരോപണ വിധേയൻ.

ഇതോടെ പാർട്ടിക്കുള്ളിലെ വിമത വിഭാഗം സുരേന്ദ്രനെതിരായ നീക്കങ്ങൾ ശക്തമാക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ചും സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സുരേന്ദ്രന്റെ വീഴ്ചകളും ഏകധിപത്യ നയങ്ങളും ചൂണ്ടികാട്ടിയും ഇതിനോടകം തന്നെ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. പുതിയ വിവാദങ്ങൾകൂടി എത്തിയതോടെ പാർട്ടി തലപ്പത്ത് സുരേന്ദ്രൻ തുടരുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ വാദം.

കുഴൽപ്പണവും കള്ളപ്പണവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകർക്കുമെന്ന് ആവർത്തിച്ച് പറയുന്ന പാർട്ടിയിലെ ഉത്തരവാദപ്പെട്ടവർ ദുരൂഹ ഇടപാട് നടത്തി നാണം കെടുത്തിയെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. കോൺഗ്രസും സിപിഎമ്മും ഇത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തതോടെ പാർട്ടി മുഖം രക്ഷിക്കാൻ ഉടൻ നടപടി വേണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ പ്രതിസ്ഥാനത്തുള്ളത് കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും ആണ്.

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപിയിലെ ഉന്നത നേതാക്കളിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം ബിജെപിയുടെ സംസ്ഥാന അധ്യക്ഷനിലേക്ക് നീളുന്നു. പ്രമുഖ നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വ്യാപകമായി ആക്ഷേപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉന്നത നേതാക്കളെ അടക്കം ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സംശയ നിഴലിലായിരിക്കുകയാണ്.

സി.കെ ജാനുവുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് ഏറ്റവും ഒടുവിൽ സുരേന്ദ്രനെതിരെ ഉയർന്നു വന്നിരിക്കുന്ന ആരോപണം. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാകാന്‍ 10 കോടിരൂപ ജാനു ആവശ്യപ്പെട്ടതായി ശബ്ദരേഖയില്‍ പറയുന്നു. പക്ഷേ അത്രയും കൊടുക്കാന്‍ പറ്റില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു.

വി മുരളീധരനും കെ സുരേന്ദ്രനും കൂടി നയിക്കുന്ന കേരളത്തിലെ ഔദ്യോഗിക വിഭാഗത്തെ വെട്ടാന്‍ പികെ കൃഷ്ണദാസ് വിഭാഗവും ശോഭ സുരേന്ദ്രന്‍ വിഭാഗവും കാത്തിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടാല്‍ അതിന്റെ പേരില്‍ ആ നീക്കം സാധ്യമാകുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിയെ മൊത്തത്തില്‍ വിഴുങ്ങാന്‍ ശേഷിയുള്ള ദുരന്തമാണ് മുന്നില്‍ നില്‍ക്കുന്നത്.

ഈ വിഷയത്തില്‍ ആര്‍എസ്എസിന് വലിയ അതൃപ്തിയുണ്ട് എന്നാണ് പറയുന്നത്. ബിജെപിയെ നയിക്കാന്‍ ആര്‍എസ്എസ് നിയോഗിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവാദത്തിന്റെ പുകമറയ്ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ ആണ് ഇങ്ങനെ ഒരു അതൃപ്തി. ആഭ്യന്തര അന്വേഷണം നടത്താനുള്ള പദ്ധതി ആര്‍എസ്എസിനുണ്ട് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയിലെ കാരണങ്ങൾ ചൂണ്ടികാട്ടി നേതൃത്വത്തിനെതിരെ നേരത്തെ തന്നെ ആർഎസ്എസ് കത്തയച്ചിരുന്നു.

കുഴല്‍പണ ഇടപാടില്‍ സംസ്ഥാന നേതൃത്വത്തെ കൈയ്യൊഴിയാന്‍ കേന്ദ്ര നേതൃത്വത്തിനും സാധിക്കില്ല. ബിജെപിയുടെ കേന്ദ്ര നേതൃത്വം അറിയാതെ ഇങ്ങനെ ഒരു പണമൊഴുക്ക് സാധ്യമാവില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ, മുഖം രക്ഷിക്കാന്‍ കേരളത്തിലെ പാര്‍ട്ടിയില്‍ വലിയ വെട്ടിനിരത്തില്‍ തന്നെ നടക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.
നിക്കി താമ്പോലിയുടെ ഗ്ലാമറസ് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications