മാണിയെ മുഖ്യമന്ത്രിയാക്കണം; ദേശാഭിമാനിയില്‍ കൊടിയേരിയുടെ ലേഖനം
തിരുവനന്തപുരം: കെഎം മാണിയെ യുഡിഎഫ് മുഖ്യമന്ത്രിയാക്കാത്തതില്‍ മാണിക്കില്ലാത്ത ദു:ഖം പ്രതിപക്ഷ ഉപനേതാവും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ കൊടിയേരി ബാലകൃഷ്ണനാണ്. ആ ദു:ഖം മുഴുവന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെ കൊടിയേരി വ്യക്തമാക്കുന്നു.
മുന്നണി മാറ്റം സംബന്ധിച്ച് കൊടിയേരിയും കെഎം മാണിയും തമ്മില്‍ ചര്‍ച്ച നടത്തി എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതിന് തൊട്ടുപിറകെയാണ് ദേശാഭിമാനിയിലെ ലേഖനം. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ കേരള കോണ്‍ഗ്രസിന് എന്തുകൊണ്ടും യോഗ്യതയുണ്ടെന്നാണ് ലേഖനത്തില്‍ കൊടിയേരി വാദിക്കുന്നത്.
അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അതിന്റെ ഒരു നേതാവിനും ഇതുവരെ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞിട്ടില്ലെന്ന് കൊടിയേരി വിഷമത്തോടെ പറയുന്നു. കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട് കാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ രൂപീകൃതമായ പ്രദേശിക പാർട്ടികളുടെ നേതാക്കള്‍ പലരും മുഖ്യമന്ത്രിമാരായി. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധമാണ് കേരള കോണ്‍ഗ്രസിനെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്നാണ് കൊടിയേരിയുടെ കണ്ടെത്തല്‍.
1965 ല്‍ 23 സീറ്റ് നേടിയ കേരള കോണ്‍ഗ്രസിന് പിന്നീടൊരിക്കലും സമാനമായ വിജയം നേടാനായിട്ടില്ല. മൂന്ന് കേരള കോണ്‍ഗ്രസ്സുകള്‍ ചേര്‍ന്നിട്ടും കഴിഞ്ഞ തവണ ഒമ്പത് സീറ്റുമാത്രമേ നേടാനായുള്ളു. ഇതിന്റെ കാരണവും കോണ്‍ഗ്രസുമായുള്ള ബന്ധമാണെന്നാണ് കൊടിയേരി വിലയിരുത്തുന്നത്.
കേരളകോണ്‍ഗ്രസ്സിനെ ഇല്ലാതാക്കി അവരുടെ അണികളെ മുഴുവന്‍ കോണ്‍ഗ്രസിനോട് ചേര്‍ക്കുക എന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതത്രെ. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം തയ്യാറായിട്ടും കേരള കോണ്‍ഗ്രസിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതിന് കാരണം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പായിരുന്നുവെന്നും കൊടിയേരി പറയുന്നു.
കൊടിയേരിയുമായി ചര്‍ച്ച നടത്തി എന്ന വാര്‍ത്ത കെഎം മാണി നിഷേധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. എന്തായാലും ഭരണം അവസാനിക്കാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കിയുള്ള കാലത്ത് കേരള രാഷ്ട്രീയം വീണ്ടും കലങ്ങി മറിയാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.