ആര്‍എസ്പി പ്രശ്‌നം: അഭ്യര്‍ത്ഥനയുമായി പിണറായിയും
തിരുവനന്തപുരം: അങ്ങനെ സഖാവ് പിണറായി വിജയന്റെ ഭാഗത്ത് നിന്നും ഒരു അഭ്യര്‍ത്ഥന പുറത്ത് വന്നിരിക്കുന്നു. ഇത് പതിവില്ലാത്തതാണ്. പക്ഷേ സീറ്റ് പ്രശ്‌നത്തില്‍ ഉടക്കി നില്‍ക്കുന്ന ആര്‍എസ്പിയോടാണ് പിണറായി വിജയന്‍ അഭ്യര്‍ത്ഥന നടത്തിയത്.
ആര്‍എസ്പി ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികളൊന്നും സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടത് രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള പാതയില്‍ ആര്‍എസ്പി ഉറച്ച് നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു- പിണറായി വിജയന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
"ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിയുടെ ചട്ടക്കൂടിനുള്ളിൽ തീര്‍ക്കുക എന്നതാണ് എല്ലാ കാലത്തേയും ശൈലി. വികാരത്തിനു അടിമപ്പെട്ട് അതില്നിന്നും വഴുതി പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ഇടതുപക്ഷ ഐക്യത്തേയും ദുര്‍ബലപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരു പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്ന ഘട്ടത്തിൽ അതിനു ഏറെക്കുറെ ഇക്കാലമത്രയും വലിയ സംഭാവന നല്കുന്ന ആര്‍.എസ്.പി ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ല എന്നാണു കരുതുന്നത്.
ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള പാതയിൽ ആര്‍.എസ്.പി ഉറച്ച്നില്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു. "
കൊല്ലം സീറ്റിന്റെ കാര്യത്തില്‍ ആര്‍എസ്പിയെ അനുനയിപ്പിക്കാന്‍ വിഎസ് അച്യുതാനന്ദനും രംഗത്തിറങ്ങിയിട്ടുണ്ട്. കാര്യങ്ങള്‍ ഏത് വിധേനയും ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോള്‍.