Koodathai Explainer: ആറ് അരുംകൊലകള്‍ക്ക് പിന്നിലും ജോളി മാത്രമോ? ആരാണ് ഈ സ്ത്രീ? അറിയേണ്ടതെല്ലാം
കോഴിക്കോട്: കൂടത്തായി പൊന്നാമ്മറ്റം കുടുംബത്തിലെ കൊലപാതക പരമ്പരയില്‍ കേസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ സമൂഹ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങളാണ് ഒരോ ദിനവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2011 ല്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെട്ട റോയ് തോമസിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെയായിരുന്നു കൊലപാതക പരമ്പരയുടെ ചുരുള്‍ ഒരോന്നായി പോലീസ് അഴിച്ചത്.
റോയിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് അദ്ദേഹത്തിന്‍റെ ഭാര്യ ജോളിയാണ് കൃത്യത്തിലെ മുഖ്യപ്രതിയെന്ന നിഗമനത്തില്‍ എത്തുകയും അവരേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്തുവന്നതിനോടൊപ്പം നാട്ടുകാരെയും വീട്ടുകാരേയും കമ്പളിപ്പിച്ച് ജോളി പടുതുയര്‍ത്തിയ നുണകളുടെ കൊട്ടാരം കൂടിയാണ് തകര്‍ന്നു വീണത്. ജോളിയെക്കുറിച്ച് കൂടുതല്‍ അറിയാം..
സംശയങ്ങളും അറസ്റ്റും
പൊന്നാമ്മറ്റം കുടുംബത്തിലെ ഗൃഹനാഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ, ടോം തോമസിന്‍റെ മുത്തമകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു, രാണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി, മകള്‍ ആല്‍ഫി എന്നിവരുടെ മണണത്തിലാണ് ജോളിക്കെതിരെ സംശയങ്ങള്‍ നീളുന്നത്. ആറ് മരണത്തിലും തനിക്ക് പങ്കുണ്ടെന്ന കുറ്റസമ്മതം നല്‍കിയിട്ടുണ്ടെങ്കിലും റോയി തോമസിന്‍റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ പോലീസ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Recommended Video
വിദ്യാഭ്യാസം
ജന്മം കൊണ്ട് ഇടുക്കി കട്ടപ്പന സ്വദേശിയാണ് ജോളി ജോസഫ് എന്ന ജോളി. സ്കുള്‍ വിദ്യാഭ്യാസത്തിന് ശേഷം 1993 മുതല്‍ 1996 വരെ കോട്ടയം ജില്ലയിലെ പാലായില്‍ ബി.കോം ബിരുദ പഠനം. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. 1998 ലാണ് കൂടത്തായി സ്വദേശിയായ റോയി തോമസുമായി ജോളിയുടെ വിവാഹം നടക്കുന്നത്. എം. കോം ബിരുദധാരിയെന്നായിരുന്നു വിവാഹ സമയത്ത് ജോളി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ബി.കോം മാത്രമാണ് ജോളിയുടെ വിദ്യഭ്യാസ യോഗ്യതയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രണയം , വിവാഹം
റോയിയുടെ അമ്മയുടെ സഹോദരനും 2014 ഏപ്രിലില്‍ കൊല്ലപ്പെട്ടതുമായ എംഎം മാത്യുവെന്ന മഞ്ചാരിയില്‍ മാത്യുവിന്‍റെ ഭാരയുടെ അടുത്ത ബന്ധുവായിരുന്നു ജോളി. കുടുംബത്തിലെ ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ് റോയിയും ജോളിയും ആദ്യമായി പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിക്കുകയായിരുന്നു. റോയിയുമായുള്ള ബന്ധത്തില്‍ രണ്ട് ആണ്‍മക്കളും ജോളിക്കുണ്ട്.
രണ്ടാം വിവാഹം
2011 ല്‍ ഭര്‍ത്താവ് മരണപ്പെട്ട ജോളിയും 2016 ല്‍ ഭാര്യയും മകളും (സിലി, ആല്‍ഫൈന്‍) മരണപ്പെട്ട ഷാജുവും തമ്മില്‍ വിവാഹിതരാവുന്നത് 2017 ഫെബ്രുവരിയിലാണ്. ടോം തോമസിന്‍റെ സഹോദരന്‍ സഖറിയായുടെ മകനും സ്കൂള്‍ അധ്യാപകനുമാണ് ഷാജു. റോയിയുടെ മരണത്തിന് മുന്നെ ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയാണ് റോയിയെ കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ഷാജു ഇതെല്ലാം നിഷേധിച്ചു.
എന്‍ഐടി നുണ
കൂടത്തായിയില്‍ എത്തിയ ജോളി ഇടക്കാലത്തിന് ശേഷം എന്‍ഐടിയില്‍ ജോലി ലഭിച്ചുവെന്ന പ്രതീതി വീട്ടുകാര്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും ഉണ്ടാക്കി. ഇതിനായി എന്‍ഐടിയുടെ വ്യാജ ഐഡികാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. ബിബിഎ അധ്യാപികയാണെന്നായിരുന്നു ജോളി എല്ലാവരോടും പറഞ്ഞത്. രണ്ടാം ഭര്‍ത്താവ് ഷാജുവിനോടും ഇത് തന്നെയായിരുന്നു ജോളി പറഞ്ഞത്. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തില്‍ ഇത് കളവാണെന്ന് തെളിഞ്ഞു.
തെളിവ്, സാക്ഷികള്‍
ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി ജോളി പലതവണ എന്‍ഐടിയില്‍ എത്തിയിരുന്നു എന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ജോളി എന്‍ഐടി കാന്‍റീനിലെ സ്ഥിരം സന്ദര്‍ശകയായിരുന്നെന്നാണ് കാന്‍റീന്‍ ജീവനക്കാര്‍ പറയുന്നത്. കാന്‍റീനില്‍ ജോളി ഇടയ്ക്കിടക്ക് എത്തിയിരുന്നു. കൂടുതലും ഒറ്റയ്ക്കാണ് കണ്ടത്. ജോളി എന്‍ഐടി ജീവനക്കാരിയാണോ അല്ലയോ എന്ന് അറിയില്ലായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.
ജോളിയും ബ്യൂട്ടിപാര്‍ലറും തമ്മില്‍
എന്‍ഐടിക്ക് സമീപത്തുള്ള ബ്യൂട്ടിപാര്‍ലര്‍ ഉടമയാണ് ജോളിയെന്ന വാര്‍ത്തയും ആദ്യഘട്ടത്തില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജോളിയുമായി ബിസിനസ് പങ്കാളിത്തമില്ലെന്ന് വ്യക്തമാക്കി ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സുലൈഖ രംഗത്ത് എത്തി. സ്ഥിരമായി ഷോപ്പില്‍ എത്തുന്ന കസ്റ്റമര്‍ മാത്രമായിരുന്നു ജോളി. എന്‍ഐടി പ്രൊഫസറാണെന്നാണ് ജോളി തന്നോടും പറഞ്ഞതെന്ന് സുലൈഖ വ്യക്തമാക്കി.
സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം
ടോം തോമസിന്‍റെ സ്വത്ത് തട്ടിയെടുക്കാനുള്ള ജോളി തോമസിന്‍റെ ശ്രമമാണ് കൊലപാതകങ്ങളുടെ ചുരുളഴിച്ച പരാതിക്ക് അടിസ്ഥാനമായത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ വ്യാജ വില്‍പത്രം തയ്യാറാക്കിയായിരുന്നു ഈ നീക്കം. ഭൂമി രജിസ്ട്രേഷൻ നടപടികളിൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടേയും സഹായം ജോളിക്ക് ലഭിച്ചു. പരാതിയുമായി റോയിയുടെ സഹോദരന്‍ റോജോ രംഗത്ത് എത്തിയതോടെ സ്വത്ത് വീതം വെയ്ക്കാനുള്ള ശ്രമവും ജോളി നടത്തി.
പള്ളിയുമായുള്ള ബന്ധം
കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ ജോളി വേദപഠം അധ്യാപികയാണെന്ന് പ്രചാരണവും ഇതിനിടയില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇടവക ഭാരവാഹികളും കോടഞ്ചേരി സെന്‍റ് തോമസ് ഫെറോന പള്ളി അധികൃതരും രംഗത്ത് എത്തി. ജോളിക്ക് നേരത്തെ മാതൃവേദിയുടെ ചുമതലയുണ്ടായിരുന്നു. എന്നാല്‍ ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവകാംഗങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കി.
ഉയരുന്ന ആരോപണങ്ങള്‍
പൊന്നാമ്മറ്റം കുടുംബത്തിലെ ആറ് പേരുടെ മരണത്തിന് പുറമെ മറ്റ് ചില മരണങ്ങളിലും ജോളിക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചാത്തമംഗലത്തെ കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്‍റെ മരണത്തില്‍ പോലീസ് ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടോം തോമസിന്‍റെ സഹോദരങ്ങളുടെ മക്കളുടെ അസ്വാഭാവിക മരണത്തിലും ജോളിക്കെതിരെ സംശയങ്ങളുമായി ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
Koodathai Explainer: ജോളിയമ്മ ജോസഫ് എന്ന ജോളി മുതൽ പ്രജുകുമാർ വരെ... കൂടത്തായിയിൽ അറിഞ്ഞിരിക്കേണ്ടവർ
ഹരിയാണയില്‍ വിജയ പ്രതീക്ഷ കോണ്‍ഗ്രസില്‍; മുന്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു