ഒന്നിലും സത്യമില്ല, എല്ലാം പോലീസിന്റെ തന്ത്രം, ജോളിയുടെ ആരോപണത്തിൽ ആളൂർ വൺഇന്ത്യോയോട്...
Recommended Video
കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ പ്രതിഭാഗം വക്കാലത്ത് അഡ്വ. ബിഎ ആളൂരിനെ ഏൽപ്പിച്ചിട്ടില്ലെന്നു പ്രതി ജോളി ജോസഫ് വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. ആളൂർ രംഗത്ത്. ഇതെല്ലാം പോലീസിന്റെ ഗൂഡാലോചനയാണെന്ന് ആളൂർ വൺഇന്ത്യയോട് പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. ജോളി അങ്ങിനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആളൂർ ഈ കേസിൽ വന്നാൽ ഏത് വതരത്തിലും പ്രോസിക്യൂഷൻ വിജയിക്കില്ലെന്ന് മനസിലാക്കിയ പോലീസ് ഇത്തരത്തിൽ തന്ത്രങ്ങൾ മെനയുകയാണ്. ജോളിയോ പോലീസോ പത്രസമ്മേളനം വിളിച്ചിട്ടില്ല. പിന്നെങ്ങിനെയാണ് ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾ അറിയുന്നത്. ഇത് പോലീസ് ഉണ്ടാക്കുന്ന കഥകളാണെന്നും ആളൂർ വൺഇന്ത്യയോട് വ്യക്തമാക്കി.

ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചിട്ടില്ല
തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്കായി വാദിച്ച ബിഎ ആളൂര്‍ വേണ്ടെന്ന് കൂടത്തായി കൊലപാതക കേസുകളിലെ പ്രതി ജോളി പറഞ്ഞതായാണ് വാർത്തകൾ വന്നത്. സഹോദരന്‍ ഏര്‍പ്പാടാക്കിയതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വെള്ളിയാഴ്ച താമരശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളിയുടെ പ്രതികരണം ഉണ്ടായിരുന്നത്.

ആളൂരിനെതിരെ ബാർ അസോസിയേഷൻ
കോടതി നടപടികള്‍ക്കിടെ ജോളിയുടെ അഭിഭാഷകന്‍ ആളൂരിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്തുവന്നു. ജോളിയെ കബളിപ്പിച്ചുകൊണ്ട് വക്കാലത്ത് സ്വന്തമാക്കുകയായിരുന്നു ആളൂരെന്ന് താമരശ്ശേരി ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കോടതിക്ക് മുമ്പാകെ പറഞ്ഞിരുന്നു. ഇത് ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നും ബാര്‍ അസോസിയേഷന്‍ കോടതിയ്ക്ക് മുമ്പാകെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

സൗജന്യമായി സഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍
സൗജന്യമായി നിയമ സഹായം നല്‍കേണ്ടത് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് പ്രതികള്‍ക്ക് സൗജന്യ സേവനം നല്‍കാനാകില്ല. ആളൂര്‍ പട്ടികയില്‍ ഇല്ലാത്ത ആളാണെന്നും അതിനാല്‍ ആളൂരിന്റെ വക്കാലത്ത് പുനപരിശോധിക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും ജോളി ഇക്കാര്യത്തില്‍ പരാതി ബോധിപ്പിച്ചാല്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

ജാമ്യാപേക്ഷ തള്ളി
അതേസമയം കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാൻഡ് കാലാവധി നവംബര്‍ രണ്ടുവരെ നീട്ടുകയും ചെയ്തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ പ്രതികളെ മൂന്ന് പേരെയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. കേരളക്കര ഞെട്ടലോടെ കേട്ട കൂടത്തായി മരണ പരമ്പര സംബന്ധിച്ച കേസില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നതായും ആക്ഷേപമുണ്ട്.

എഫ്ഐആർ എവിടെ?
കേസുമായി ബന്ധപ്പെട്ട പ്രഥമ രേഖയായ എഫ്‌ഐആര്‍ ഇതുവരെ ബന്ധപ്പെട്ട കോടതിയില്‍ എത്തിയില്ല. മജിസ്‌ട്രേറ്റ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖ എത്തിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തില്‍ പോലീസ് ശക്തമായ ഇടപെടല്‍ നടത്തിയേക്കുമെന്നാണ് സൂചന. കളക്ടറുമായി ബന്ധപ്പെട് രേഖകള്‍ കോടതിയിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഏറെ ശ്രദ്ധിക്കപ്പെട്ട കേസ് ആയിട്ടും ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് വീഴ്ച വരുത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം.


Click it and Unblock the Notifications