കൂടത്തായി കൊലപാതകം; ഒന്നും പറയാനില്ലെന്ന് ജോളി, സിലിയുടെ മരണത്തിലും അറസ്റ്റ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ 3 പ്രതികളെയും ജയിലിലേക്ക് അയച്ചു. പ്രതികളുടെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ഇത്. കൂടത്തായി കേസിനെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ ജോളി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നുണ്ട്.
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തിലും ജോളിയേയും മാത്യുവിനേയും അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം ശനിയാഴ്ച കോടതിയിൽ സമർപ്പിക്കും.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വൈകിട്ട് നാല് മണിയോടെ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്. പോലീസിനെ കുറിച്ച് പരാതിയൊന്നും ഇല്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. അതേസമയം അഭിഭാഷകർ കോടതി മുറിയിൽ വെച്ച് പ്രതികളുമായി സംസാരിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ മാത്രം സംസാരിക്കാൻ അഭിഭാഷകർക്ക് കോടതി അനുമതി നൽകി.
അതേസമയം ജോളിയുടെ സുഹൃത്തായ റാണിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റാണിയുമൊത്ത് ജോളി എൻഐടി ക്യാംപസിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇവരിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications