മരണങ്ങൾ നേരിൽ കാണുന്നത് ജോളിക്ക് ലഹരി! മരണവാർത്തകൾ ആസ്വദിച്ച് വായിക്കും, നടുക്കുന്ന തുറന്ന് പറച്ചിൽ
കോഴിക്കോട്: കൂടത്തായിയിലെ ജോളി ക്രിമിനല്‍ ബുദ്ധി കൊണ്ട് കേരള സമൂഹത്തേയും പോലീസിനേയും ഒരുപോലെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തുന്നത് പോലെ സൂക്ഷ്മമായും കൃത്യമായും ജോളി ഓരോ കൊലകളും നടത്തി. മരണങ്ങള്‍ കാണുന്നത് തനിക്ക് ലഹരിയാണെന്നാണ് ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. മരണവാര്‍ത്തകള്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ജോളി ആസ്വദിച്ച് വായിച്ചിരുന്നുവത്രേ.
ഷാജുവിന്റെ ആദ്യഭാര്യയായ സിലിയുടെ മരണം നേരില്‍ക്കാണുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിച്ചത് എന്നും ജോളി പോലീസിനോട് തുറന്ന് പറഞ്ഞു. സിലിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും ജോളിയും ഷാജുവും ആശുപത്രിയിലേക്ക് പോകാൻ താൽപര്യം കാട്ടിയില്ലെന്നും സിലിയുടെ സഹോദരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇനി തനിക്ക് ആരുടേയും മരണം കാണേണ്ടതില്ല എന്നും ജോളി പറഞ്ഞു. ആരോടെങ്കിലും വെറുപ്പ് തോന്നിയാല്‍ അവരെ കൊല്ലാന്‍ തോന്നുന്ന മാനസികാവസ്ഥയാണ് ജോളിക്ക്. അങ്ങനെ തോന്നിയാല്‍ അതിന് വേണ്ടി എത്ര കാത്തിരുന്നാലും ലക്ഷ്യം നടപ്പാക്കുമെന്നും ജോളി പറയുകയുണ്ടായി. തന്നെ നേരത്തെ പിടികൂടിയിരുന്നെങ്കില്‍ ഈ കൊലകളൊന്നും ചെയ്യുമായിരുന്നില്ലലോ എന്നും അന്വേഷണ സംഘത്തിന് മുന്നില്‍ ജോളി പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടത്തായി കൊലപാതകത്തില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യും എന്ന് ജോളി പ്രതീക്ഷിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. കൂീടത്തായി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയതോടെ ജോളി താമരശേരിയിലുളള അഭിഭാഷകനെ കണ്ടിരുന്നു. ജോളിയെ ഒരു സൈക്കോ കില്ലര്‍ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജോളി സൈക്കോ അല്ലെന്നും അതീവ ബുദ്ധിശാലിയായ ക്രിമിനല്‍ ആണെന്നും കെജി സൈമണ്‍ പറയുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമോ എന്ന കാര്യം പറയാനാകില്ലെന്നും എസ്പി പറഞ്ഞു.