കല്ലറ തുറന്നാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നം.... പരിശോധന തടയാനും ജോളി ശ്രമിച്ചു, നാടക പരമ്പര ഇങ്ങനെ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. കല്ലറ തുറക്കുന്നതോടെ ജോളി തന്റെ കള്ളങ്ങള്‍ എല്ലാം പൊളിയുമെന്ന് ഭയപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. അതേസമയം കൊല്ലാന്‍ ഉപയോഗിച്ച സയനൈഡ് മറ്റ് രണ്ട് പേരില്‍ നിന്ന് വാങ്ങിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ വെറും കൊലപാതകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ജോളിക്കെതിരെയുള്ള കുറ്റങ്ങളെന്നാണ് സൂചന.
അതേസമയം ഷാജു മുമ്പ് പോലീസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം തീര്‍ത്തും നുണയാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ഇതേ കുറിച്ചെല്ലാം അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം നാളെ കൂടത്തായിയില്‍ എത്തുമെന്ന് പറഞ്ഞിരിക്കുകയാണ്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം ഇവര്‍ക്കൊപ്പമുണ്ടാകും. ഇതില്‍ നിന്ന് കണ്ടെത്തുന്ന തെളിവുകള്‍ നിര്‍ണായകമാകും.
കല്ലറ തുറക്കരുത്
കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാന്‍ ജോളി ശ്രമിച്ചിരുന്നതായിട്ടാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനായി ജോളി പള്ളി വികാരിയെ സമീപിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കല്ലറ തുറന്ന് പരിശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് കുടുംബങ്ങള്‍ക്കിടയില്‍ ജോളി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് പരിശോധന നീട്ടി കൊണ്ടുപോകാനിടയാക്കിയത്. ഈ ശ്രമം ഉപേക്ഷിച്ചിരുന്നെങ്കില്‍ ജോളി കേസില്‍ നിന്ന് തന്നെ രക്ഷപ്പെടുമായിരുന്നു.
ജോളി ഭയപ്പെട്ടിരുന്നു
കൂടത്തായിയിലെ കല്ലറ തുറക്കുന്നതിന് ജോളി ഭയപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് ഏലിയാമ്മയും പറയുന്നു. രണ്ടുദിവസം മുമ്പ് തന്നെ കതാന്‍ പിടിക്കപ്പെടുമെന്ന് ജോളി പറഞ്ഞിരുന്നു. അറസ്റ്റിലാവുന്നതില്‍ ജോളി ഭയപ്പെട്ടിരുന്നുവെന്നും പരിഭ്രാന്തി കാണിച്ചിരുന്നുവെന്നും, മക്കളുടെ കാര്യത്തില്‍ ജോളിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ഏലിയാമ്മ പറഞ്ഞു. ഷാജുവിന്റെ ആദ്യ ഭാര്യ സിസിലിയുടെയും മകള്‍ ആല്‍ഫയുടെയും മൃതദേഹം പരിശോധിച്ചതോടെയാണ് കൊലപാതകങ്ങള്‍ പുറത്തുവരുന്നത്.
സയനൈഡ് രണ്ട് പേരില്‍ നിന്ന്
ജോളിക്ക് സയനൈഡ് നല്‍കിയ മാത്യു ഇത് മറ്റ് രണ്ട് പേരില്‍നിന്നാണ് വാങ്ങിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരാള്‍ പ്രജി കുമാറാണ്. രണ്ടാമത്തെയാള്‍ ജീവിച്ചിരിപ്പില്ല. ഇതോടെ കേസില്‍ അയാളുടെ പങ്കിനെ കുറിച്ച് അന്വേഷണമുണ്ടാവില്ല. കുടുംബത്തിലെ ഓരോരുത്തരെ ഇല്ലാതാക്കാനായി ജോളിക്ക് സയനൈഡ് നല്‍കിയത് മാത്യുവാണ്. ജോളി ഇത് ചെറിയൊരു കുപ്പിയില്‍ സൂക്ഷിച്ച് വെച്ചിരുന്നു. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു പ്രജുകുമാറില്‍ നിന്ന് സയനൈഡ് വാങ്ങിയത്.
ഷാജുവിന്റെ കള്ളങ്ങള്‍
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു പറഞ്ഞതെല്ലാം കള്ളമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. ആദ്യ ഭാര്യ സിലിയുടെ മരണത്തിലെ സംശയങ്ങളാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള കാരണം. ഇരുവരും നല്‍കിയ മൊഴികളിലെ സംശയങ്ങളാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍. സിലിയെ കൊലപ്പെടുത്താന്‍ ജോളി മൂന്ന് വട്ടം ശ്രമിച്ചതായും ഇത് ഷാജുവിന് അറിയാമെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. എന്നാല്‍ ഇതില്‍ പങ്കില്ലെന്ന നിലപാടിലാണ് ഷാജു.
ആല്‍ഫൈനെ കൊന്നു
ഷാജുവിന്റെ ഒന്നര വയസ്സുള്ള കുട്ടി ആല്‍ഫൈനെ കൊന്നതും താന്‍ തന്നെയെന്ന് ജോളി സമ്മതിച്ചു. ആല്‍ഫൈനായി കരുതി വെച്ച ബ്രെഡില്‍ സയനൈഡ് പുരട്ടുകയായിരുന്നു. പക്ഷേ ബ്രെഡ് നല്‍കിയത് ഷാജുവിന്റെ സഹോദരിയാണെന്നും ജോളി പറഞ്ഞിട്ടുണ്ട്. ഷാജുവിന്റെ സഹോദരി കരുതിവെച്ച ബ്രെഡില്‍ താന്‍ കൈയ്യില്‍കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി പുരട്ടുകയായിരുന്നു. അതേസമയം ജോളി ചെറിയ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന സയനൈഡ് ബാഗില്‍ കൊണ്ടുനടന്നതായും പോലീസ് പറഞ്ഞു.
ജോണ്‍സണും ജോളിയും തമ്മിൽ വെറും സൗഹൃദമല്ലെന്ന് പോലീസ് നിഗമനം, കൂടുതൽ അന്വേഷണം